‘
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പെൺകുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കാണാതായതായി വാർത്ത പ്രചരിച്ചിരുന്നു. കൂടാതെ പെൺകുട്ടിയുടെ അച്ഛൻ കഴക്കൂട്ടം പോലീസിൽ പരാതിയിൽ നൽകിയിരുന്നു. അതിനിടെയാണ് പുതിയ വീഡിയോ പരാതിക്കാരിയായ യുവതി പുറത്തുവിട്ടത്. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും താന്‍ സുരക്ഷിതയാണെന്നുമാണ് പുതിയ വീഡിയോയില്‍ യുവതി പറയുന്നത്. നേരത്തേ പുറത്തുവിട്ട വീഡിയോ ചെയ്തത് ആരുടേയും നിര്‍ബന്ധപ്രകാരമല്ലെന്നും അന്വേഷണ ചുമതലയുള്ള എസിപിയെ വിളിച്ച് സത്യം പറഞ്ഞിരുന്നതായും വെളിപ്പെടുത്തി.‘ഞാന്‍ സുരക്ഷിതയാണ്. എന്നെയാരും തട്ടിക്കൊണ്ടുപോയിട്ടൊന്നുമില്ല. ആരുടേയും ഭീഷണി പ്രകാരമല്ല ഞാന്‍ അങ്ങനൊരു വീഡിയോ പുറത്തുവിട്ടത്. എന്റെ സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ്. ഒരു സമാധാനം കിട്ടുന്നില്ല. മൊത്തത്തിലൊരു പ്രഷറ് കാരണം എനിക്ക് എല്ലാവരില്‍ നിന്നും കുറച്ചുദിവസം മാറിനില്‍ക്കാന്‍ തോന്നി. എനിക്കറിയാം ഒത്തിരി വൈകിപ്പോയി എന്ന്. ഇപ്പോഴെങ്കിലും സത്യങ്ങള്‍ തുറന്നുപറയണമെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് മാറിനിന്ന് വീഡിയോ ചെയ്യുന്നത്’ -യുവതി പുതിയ വീഡിയോയില്‍ പറഞ്ഞു.അതേസമയം കേസിൽ അന്വേഷണം പൂർത്തിയാക്കി അടുത്തയാഴ്ച കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണസംഘം പറഞ്ഞു. യുവതിയുടെ രഹസ്യമൊഴി ഉൾപ്പെടെ രേഖപ്പെടുത്തിയ കേസാണ് ഇത്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പരാതിക്കാരിയുടെ പുതിയ വെളിപ്പെടുത്തലുകൾ അന്വേഷണത്തെ ബാധിക്കില്ലെന്നും അന്വേഷണസംഘം അറിയിച്ചു.പരാതിപന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ മർദ്ദനമേറ്റ നവവധുവിനെ കാണാനില്ലെന്ന് അച്ഛന്റെ പരാതിയിൽ വടക്കേക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എല്ലാ പൊലീസ് സ്റ്റേഷനിലേക്കും വിവരം കൈമാറി. വടക്കേക്കര പൊലീസ് എടുത്ത കേസ് തിരുവനന്തപുരം കഴക്കൂട്ടം പൊലീസിന് കൈമാറും. പെൺകുട്ടിയെ കാണാതായത് കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നായതിനാലാണ് ഇത്.