വിട്ളയിലെ കിണര്‍ ദുരന്തം: മുഹമ്മദലിക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

കാസര്‍കോട്: വിട്ളയില്‍ കിണറില്‍ ശ്വാസം മുട്ടി മരിച്ച ആനക്കല്ല് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. പൈവളിഗെ, ആനക്കല്ല് ഷോഡന്‍കൂറിലെ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദലി (23) വിട്ള, പരുത്തിപ്പാടിയിലെ ഇബ്രാഹിം (38) എന്നിവര്‍ ഇന്നലെ ഉച്ച കഴിഞ്ഞാണ് അപകടത്തില്‍പ്പെട്ടത്. കിണറില്‍ റിംഗ് സ്ഥാപിക്കുന്നതിനായി കിണറ്റിലിറങ്ങിയതായിരുന്നു മുഹമ്മദലി. ശ്വാസം കിട്ടാതെ കിണറ്റില്‍ കുടുങ്ങിയ ഇയാളെ രക്ഷിക്കാനാണ് സഹതൊഴിലാളിയായ ഇബ്രാഹിം ഇറങ്ങിയത്. വൈകിട്ട് ജോലി സമയം കഴിഞ്ഞിട്ടും മുകളിലേക്ക് വരാച്ചതിനെത്തുടര്‍ന്ന് സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും കിണറ്റിനകത്ത് വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ മുകളിലെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
വിട്ള താലൂക്കാശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ചൊവ്വാഴ്ച രാത്രി 11 മണിയോടെ മുഹമ്മദലിയുടെ മൃതദേഹം ആനക്കല്ലിലെ വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ആനക്കല്ല് മൈമൂന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
മൈമൂനയാണ് മുഹമ്മദലിയുടെ മാതാവ്. മൂന്നു സഹോദരങ്ങളുണ്ട്. എ.കെ.എം അഷ്റഫ് എം.എല്‍.എ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page