യുവതിയെ തോട്ടില്‍ തള്ളിയിട്ട് കൊലപ്പെടുത്തി കവര്‍ച്ച; പ്രതിക്കെതിരെ ഹെല്‍മറ്റ് മോഷ്ടിച്ചതിനും കേസെടുത്തു

കണ്ണൂര്‍: യുവതിയെ ബൈക്കില്‍ ലിഫ്റ്റ് നല്‍കി കൊണ്ടുപോയ ശേഷം തോട്ടില്‍ വെള്ളത്തില്‍ ചവിട്ടു താഴ്ത്തി കൊലപ്പെടുത്തിയ ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിക്കെതിരെ ഹെല്‍മറ്റ് മോഷണത്തിനും കേസെടുത്തു. മലപ്പുറം, കൊണ്ടോട്ടി, ചെറുപറമ്പില്‍ കാവുങ്കാല്‍ ഹൗസില്‍ മുജീബ് റഹ്‌മാ(50)നെതിരെയാണ് മട്ടന്നൂര്‍ പൊലീസ് കേസെടുത്തത്. മാര്‍ച്ച് 11ന് ആണ് കേസിനാസ്പദമായ സംഭവം. കൂടാളി പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം നേതാവുമായ നൗഫലിന്റെ ബൈക്ക് മോഷണം പോയിരുന്നു. അന്നു തന്നെ മട്ടന്നൂര്‍, കുറ്റിയാട്ടൂര്‍, വടുവംകുളത്തെ അതുല്‍ നിവാസില്‍ പുഷ്പരാജിന്റെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സനീഷ് എന്നയാളുടെ ബൈക്കില്‍ ഉണ്ടായിരുന്ന ഹെല്‍മറ്റും കാണാതായി. ഈ ഹെല്‍മറ്റു ധരിച്ച്, നൗഫലിന്റെ ബൈക്കില്‍ മുജീബ് റഹ്‌മാന്‍ പോകുന്നതിനിടയിലാണ് പേരാമ്പ്രയിലെ അനു എന്ന യുവതിയുടെ ദാരുണമായ കൊലപാതകത്തിനു ഇടയാക്കിയ സംഭവം ഉണ്ടായത്. റോഡരികില്‍ കൂടി അതിവേഗത്തില്‍ നടന്നു പോവുകയായിരുന്നു അനു. യുവതിയെ കണ്ട് ബൈക്ക് നിര്‍ത്തി എവിടെ പോകുന്നുവെന്നു ചോദിക്കുകയും ഭര്‍ത്താവ് കാറുമായി കാത്തു നില്‍ക്കുന്നുണ്ടെന്നു യുവതി മറുപടി നല്‍കി. താന്‍ ഭര്‍ത്താവിന്റെ അടുത്തെത്തിക്കാമെന്നു പറഞ്ഞ് യുവതിയെ പ്രലോഭിപ്പിച്ച് ബൈക്കില്‍ കയറ്റി. യുവതി പറഞ്ഞ സ്ഥലത്ത് നിര്‍ത്താതെ യുവതിയെയും കൊണ്ട് അതിവേഗത്തില്‍ ബൈക്കോടിച്ച് പോയ മുജീബ് അനുവിനെ ഒരു തോട്ടിലേയ്ക്ക് ബലമായി പിടിച്ചു കൊണ്ടുപോയി. അനുവിനെ വെള്ളത്തിലേയ്ക്ക് തള്ളിയിട്ട് തല വെള്ളത്തില്‍ ചവിട്ടിപിടിച്ച് കൊലപ്പെടുത്തുകയും പിന്നീട് അണിഞ്ഞിരുന്ന ആഭരണങ്ങള്‍ കൈക്കലാക്കി രക്ഷപ്പെടുകയും ചെയ്തുവെന്നാണ് കേസ്. പിന്നീട് കൊലക്കേസില്‍ മുജീബിനെ അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിലാണ് ഹെല്‍മറ്റ് മോഷണം വെളിച്ചത്തുവന്നത്. പ്രതി ഇപ്പോള്‍ റിമാന്റിലാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് പുലര്‍ച്ചെ ഹോട്ടല്‍ പണിക്കു പോകുന്നതിനിടയില്‍ വയോധികയെ ഓട്ടോയില്‍ കയറ്റി കെട്ടിയിട്ട് ബലാല്‍സംഗം ചെയ്തശേഷം ആഭരണങ്ങള്‍ കൈക്കലാക്കിയ കേസിലും മുജീബ് റഹ്‌മാന്‍ പ്രതിയാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page