1500 രൂപ കൈക്കൂലി നൽകിയിട്ടും ആർത്തി തീർന്നില്ല; കരമടക്കുമ്പോൾ 2000 കൂടി ചോദിച്ചു; വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ വിജിലൻസ് കയ്യോടെ പൊക്കി

കണ്ണൂർ: പയ്യന്നൂരിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. രാമന്തളി വില്ലേജ് ഓഫീസ് ഫീൽഡ് അസിസ്റ്റന്റായ കരിവെള്ളൂർ കൂക്കാനം സ്വദേശി ലിജേഷിനെയാണ് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് കയ്യോടെ പിടികൂടിയത്. കണ്ണൂർ രാമന്തളി സ്വദേശിയുടെപരാതിയിലാണ് വിജിലൻസ് എത്തിയത്. പരാതിക്കാരന്റെ 8 വർഷമായി അടക്കാതിരുന്ന ഭൂനികുതി അടച്ചുനൽകുന്നതിനായിരുന്ന കൈക്കൂലി ആവശ്യപ്പെട്ടത്.
ഒരാഴ്ച മുമ്പ് വില്ലേജ് ഓഫീസിൽ പോയപ്പോൾ സ്ഥല പരിശോധന നടത്തണമെന്ന് അറിയിക്കുകയായിരുന്നു. ഇതിനായി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ലിജേഷ് 1,500 രൂപ കൈക്കൂലി ചോദിച്ചു വാങ്ങി. തുടർന്ന് പരാതിക്കാരനോട് ഭൂനികുതി അടക്കാൻ ഓഫീസിൽ വരാൻ ആവശ്യപ്പെട്ടു, എന്നാൽ, വരുമ്പോൾ 2,000 രൂപ കൈക്കൂലി കൂടി നൽകണമെന്ന് പിന്നീട് അറിയിക്കുകയായിരുന്നു. വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ടതോടെ
പരാതിക്കാരൻ ഈ വിവരം വിജിലൻസ് കണ്ണൂർ യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മധുസൂദനൻ നായരെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം പതിവുപോലെ വഴിയിൽ കാത്തുനിന്നു. ബുധനാഴ്ച വൈകുന്നേരം 03:45 ഓടെ വില്ലേജ് ഓഫീസിൽ വച്ച് ലിജേഷ് പരാതിക്കാരനിൽ നിന്ന് 2,000 കൈക്കൂലി വാങ്ങവെ വിജിലൻസ് സംഘം ഓഫീസിൽ എത്തി കൈയോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും. നിരവധി പേരിൽനിന്ന് ഇയാൾ കൈക്കൂലി വാങ്ങി കാര്യം സാധിപ്പിച്ചു കൊടുത്തതായി വിവരം ഉണ്ട്. വിജിലൻസ് സംഘത്തിൽ ഡി വൈ എസ് പി യെകൂടാതെ ഇൻസ്പെക്ടർമാരായ ടി ആർ മനോജ്, വിനു മോഹൻ, സബ് ഇൻസ്പെക്ടർമാരായ അശോകൻ, രാധാ കൃഷ്ണൻ, പ്രവീൺ, ഗിരീശൻ, നിജേഷ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ബാബു, രാജേഷ്, ജയശ്രീ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുജിത്ത്, പ്രജിൻ രാജ്, ഹൈറേഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page