മകളുമായുള്ള ബന്ധം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു; കാമുകിയുടെ പിതാവിനെ വെട്ടിക്കൊന്ന് 30 കാരന്‍

ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ ഭീഷണിപ്പെടുത്തിയ കാമുകിയുടെ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി 30 കാരന്‍. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ ഭഗവതി ഗ്രാമത്തിലാണ് ചൊവ്വാഴ്ച ദാരുണമായ സംഭവം നടന്നത്. ദളിതനായ പ്രവീണ്‍ കാംബ്ലെയെ പൊലീസ് അറസ്റ്റുചെയ്തു. ഉയര്‍ന്ന ജാതിയില്‍പ്പെട്ട സംഗനഗൗഡ പാട്ടീലിനെ(52)യാണ് യുവാവ് വെട്ടുകത്തി ഉപയോഗിച്ച് ദാരുണമായി കൊലപ്പെടുത്തിയത്. അനാഥനായ കാംബ്ലെയും സംഗനഗൗഡയുടെ ബിരുദ വിദ്യാര്‍ഥിയായ മകളും തമ്മില്‍ ദീര്‍ഘകാലമായി അടുപ്പത്തിലായിരുന്നു. ഇത് അറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് ഒരു വര്‍ഷം മുമ്പ് ബന്ധത്തില്‍ നിന്ന് അകന്നു നില്‍ക്കാന്‍ കാംബ്ലെയ്ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. എങ്കിലും ഇരുവരും രഹസ്യമായി ബന്ധം തുടരുകയായിരുന്നു. ഏതാനും ദിവസം മുമ്പ് മകളെ കാണാന്‍ എത്തിയതറിഞ്ഞ് പ്രകോപിതനായ സംഗനഗൗഡ പാട്ടീല്‍ പ്രവീണ്‍ കാംബ്ലെയെ മര്‍ദിച്ചിരുന്നു. പിന്നീട് മകളുമൊത്ത് ഒളിച്ചോടിയേക്കുമെന്ന് ഭയം കാരണം യുവാവിനെ വീണ്ടും താക്കീത് ചെയ്തു. ഇതില്‍ പ്രകോപിതനായ കാംബ്ലെ സംഗനഗൗഡയെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഒളിവില്‍ പോകാന്‍ ശ്രമിച്ച കാംബ്ലെയെ ബാഗല്‍കോട്ട് റൂറല്‍ പൊലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page