പുൽപ്പള്ളി:വന്യജീവി ആക്രമണം രൂക്ഷമായ വയനാട്ടിലെ ആളുകളുടെ പ്രതിഷേധം കണക്കിലെടുത്ത് ഉന്നതതലയോഗം വിളിക്കാൻ നിർദേശം നല്കി മുഖ്യമന്ത്രി.റവന്യൂ, വനം, തദ്ദേശ മന്ത്രിമാരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്. 20നാണ് യോഗം നടക്കുക.
വയനാട്ടില്‍ ഒരാഴ്ചയ്ക്കിടെ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു ജീവനുകളാണ് പൊലിഞ്ഞത്. കഴിഞ്ഞ ശനിയാഴ്ചയാണ് പടമല പനച്ചിയില്‍ അജീഷിനെ വീട്ടുമുറ്റത്ത് ബേലൂർ മഖ്ന എന്ന മോഴയാന ചവിട്ടിക്കൊന്നത്.
വെള്ളിയാഴ്ചയാണ് കുറുവാ ദ്വീപിലെ വനം വാച്ചറായിരുന്ന പാക്കം വെള്ളച്ചാലില്‍ പോളിനെ മറ്റൊരു കാട്ടാന ആക്രമിച്ചത്. വാരിയെല്ലിന് ഗുരുതര പരിക്കേറ്റ പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചു മരണത്തിന് കീഴടങ്ങുകയായിരുന്നു.
പോളിന് ചികിത്സാപിഴവുണ്ടായെന്നും ആരോപണം ഉയരുന്നുണ്ട്. പോളിന്റെ മൃതദേഹവുമായി പുല്‍പ്പള്ളി ബസ്സ്റ്റാന്റില് വൻ പ്രതിഷേധമാണ് നടക്കുന്നത്.
സ്ഥലത്തെത്തിയ വനംവകുപ്പിന്റെ വാഹനം തടഞ്ഞ നാട്ടുകാര്‍ ജീപ്പിന്റെ കാറ്റഴിച്ചുവിട്ടു. ജീപ്പിന്റെ റൂഫ് പ്രതിഷേധക്കാര്‍ വലിച്ചുകീറി. ജീപ്പിന് മുകളില്‍ വനംവകുപ്പ് എന്നെഴുതിയ റീത്തും സ്ഥാപിച്ചു.