കാസർകോട്: കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നി യാത്രയ്ക്ക് കാസർകോട്ട് ഉജ്ജ്വല തുടക്കം. കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കേരള സർക്കാർ ഡൽഹിയിൽ സംഘടിപ്പിച്ചത് നാടക സമരം എന്ന് വേണുഗോപാൽ അഭിപ്രായപ്പെട്ടു. നരേന്ദ്രമോദി ചെയ്യുന്ന തെറ്റായ കാര്യങ്ങളോട് എതിർപ്പ് ഉണ്ടെങ്കിലും അതിനെ ഇത്തരം നാടകങ്ങളിലൂടെ അല്ല നേരിടേണ്ടത്. കേന്ദ്രത്തിൽ നരേന്ദ്രമോദിയെ നട്ടെല്ലോടെ നേരിടുന്നത് കോൺഗ്രസ് മാത്രമാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. വിജയസാധ്യത നോക്കിയാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം. കണ്ണൂരിലും ആലപ്പുഴയിലും അത് ബാധകമാണ്. കേരളത്തിലെയും കേന്ദ്രത്തിലെയും സർക്കാരുകളെ കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണെന്നും ഇരുവരും ജനക്ഷേമമല്ല മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് ബി.ജെ.പി വിരുദ്ധതയൊന്നുമില്ല. സ്വന്തക്കാരെ സംരക്ഷിക്കാനുള്ള ഏത് കാര്യത്തോടും സഹകരിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. ബംഗാൾ മോഡലിലേക്ക് സി.പി.എമ്മിനെ എത്തിക്കുന്നതിനായി ക്വട്ടേഷനെടുത്ത നേതാവാണ് പിണറായി വിജയണെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾ തുറന്ന് കാട്ടുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് നേതാക്കൾ വ്യക്തമാക്കി. സമരാഗ്നി 14 ജില്ലകളിലും പര്യടനം നടത്തും. എല്ലാ ജില്ലകളിലും പൊതുസമ്മേളനങ്ങളാണ് സംഘടിപ്പിക്കുന്നത്. സമ്മേളനം നടക്കുന്ന സ്ഥലങ്ങളിലെല്ലാം വ്യത്യസ്ത മേഖലകളിൽ കഷ്ടതകൾ അനുഭവിക്കുന്ന സാധാരണക്കാരുമായി കൂടിക്കാഴ്ച നടത്തി അവരുമായി സംവാദിക്കും. കാസർകോട്ട് സംവാദം ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും. 29ന് തിരുവനന്തപുരത്താണ് സമരാഗ്നിയുടെ സമാപനം.