തൃശ്ശൂർ:ഇന്നോവ കാറും ട്രെയിലര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ കുതിരാൻ പാലത്തിന് മുകളിലായിരുന്നു അപകടം. ബംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്നു കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ ആണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. കാര്‍ ലോറിയുടെ മുന്നിലേക്ക് ഇടിച്ചുകയറുകയായിരന്നു.
അപകടത്തില്‍ ഇന്നോവ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് കാറിനുളളില്‍ കുടുങ്ങിപ്പോയവരെ പുറത്തെടുത്തത്. രണ്ടു സ്ത്രീകളും നാലുപുരുഷന്മാരും അടക്കം ആറു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. കോട്ടയം സ്വദേശിയായ ജോണ്‍ തോമസ് എന്ന ആളുടെ കുടുംബമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു പുരുഷനാണ് മരിച്ചത് . ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
പരിക്കേറ്റവരില്‍ മൂന്നുപേരെ തൃശൂര്‍ ജൂബിലി മിഷൻ ആശുപത്രിയിലും രണ്ടുപേരെ അശ്വിനി ആശുപത്രിയിലും ഒരാളെ ജില്ലാ ആശുപത്രിയിലും ആണ് പ്രവേശിപ്പിച്ചിരുന്നത്. ഇതില്‍ മിഷൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാളാണ് മരിച്ചത്.
കാര്‍ ഓടിച്ചിരുന്ന വ്യക്തി ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. കുതിരാനിലെ റോഡ് ഇടിഞ്ഞുകിടക്കുന്നതിനാല്‍ തൃശൂര്‍ പാലക്കാട് ട്രാക്കിലൂടെയാണ് ഇപ്പോള്‍ വാഹനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും കടത്തിവിടുന്നത്. ഇവിടെയാണ് അപകടം ഉണ്ടായതും.