ന്യൂഡൽഹി: ന്യൂഡൽഹിയിലെ
ഇസ്രയേൽ എംബസിക്കു പിന്നിൽ ചൊവ്വാഴ്ച വൈകിട്ടുണ്ടായ ബോംബ് സ്ഫോടനത്തെക്കുറിച്ചു വിവിധ സുരക്ഷാ ഏജൻസികൾ സമഗ്ര അന്വേഷണം തുടരുന്നു. സ്ഫോടനമുണ്ടായ സ്ഥലത്തു നിന്നു പൊലീസ് സംശയാസ്പദമായ അവശിഷ്ടങ്ങൾ ശേഖരിച്ചു ഫോറൻസിക് പരിശോധനക്കയച്ചു. ചൊവ്വാഴ്ച വൈകിട്ട് 5.35 നാണ് ഡൽഹി പൊലീസിനു സ്ഫോടന വിവരം ലഭിച്ചതു്. വിവരം ലഭിച്ചുടനെ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിദഗ്ദർ , പൊലീസ് സംഘങ്ങൾ സ്ഥലത്ത് പാഞ്ഞെത്തി. സ്ഫോടനം നടന്ന സ്ഥലത്തുനിന്നു ഒരു കത്തും പൊലീസിനു ലഭിച്ചു. കത്തിലെ ഉള്ളടക്കം വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇസ്രായേൽ അംബാസിഡർക്കെതിരെ രൂക്ഷമായ അസഭ്യവും അധിക്ഷേപകരമായ പരാമർശവും കത്തിലുണ്ടെന്നു സചനയുണ്ട്. സ്ഫോടനത്തിൽ ആർക്കും അപകടമുണ്ടായിട്ടില്ലെന്നു ഡെപ്യൂട്ടി അംബാസിഡർ ഒഹദ് നകാഷ് കെയ്താർ പൊലീസിനെ അറിയിച്ചു. ടയർ പൊട്ടുന്ന തരത്തിലുള്ള ശബ്ദമാണു കേട്ടതെന്നു ദൃക്സാക്ഷികൾ പറഞ്ഞു.