വെബ്ബ് ഡെസ്ക്: തന്നെ കൊല്ലാൻ ഇന്ത്യ ഗൂഢാലോചന നടത്തിയെന്നും ഇതിന് പ്രതികാരമായി ഡിസംബർ പതിമൂന്നിനോ അതിനുമുമ്പോ ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്നും വീഡിയോയിലൂടെ ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിൻ്റെ ഭീഷണി.
ഇന്ത്യയിൽ നിരോധിച്ചിട്ടുള്ളതും ഇന്ത്യൻ അന്വേഷണ ഏജൻസികൾ തിരയുന്നതുമായ യുഎസ് ആസ്ഥാനമായുള്ള സിഖ് ഫോർ ജസ്റ്റിസിന്റെ (എസ്എഫ്ജെ) മേധാവിയാണ് പന്നൂ.
2001ലെ പാർലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്‌സൽ ഗുരുവിന്റെ ‘ഡൽഹി ബനേഗാ ഖലിസ്ഥാൻ’ (ഡൽഹി ഖാലിസ്ഥാനായി മാറും) എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റർ വീഡിയോയിൽ ഉള്‍പ്പെടുത്തിയിരുന്നു. 2001-ൽ ഭീകരർ നടത്തിയ പാർലമെന്റ് ആക്രമണത്തിന്റെ 22-ാം വാർഷികമാണ് ഡിസംബർ 13ന്.
തിങ്കളാഴ്ച ആരംഭിച്ച പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടരുന്നതിനിടെയാണ് പന്നൂന്റെ ഭീഷണി സന്ദേശം വന്നിരിക്കുന്നത്. ഡിസംബർ 22 വരെ സമ്മേളനം തുടരും. പന്നൂന്റെ ഭീഷണി വീഡിയോ പുറത്തുവന്നതോടെ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്.ഇന്ത്യക്ക് എതിരെ പ്രവർത്തിക്കാൻ പന്നൂന് പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികളുടെ പിൻതുണ കിട്ടുന്നുണ്ടെന്നാണ് ഇന്ത്യൻ ഏജൻസികൾക്ക് ലഭിച്ചിട്ടുള്ള വിവരം.