വെബ് ഡെസ്ക്: വൈറലായ തന്റെ AI ഡീപ്ഫേക്ക് വീഡിയോ വിഷയത്തിൽ ഒടുവിൽ പ്രതികരണവുമായി നടി രശ്മിക മന്ദാന . ‘സാങ്കേതികവിദ്യയുടെ വലിയ ദുരുപയോഗം’ എന്നും ‘അങ്ങേയറ്റം ഭയാനകമായ അനുഭവം’ എന്നുമായിരുന്നു രശ്മികയുടെ പ്രതികരണം.’എനിക്ക് സുരക്ഷയും പിന്തുണയും നൽകുന്ന എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും ഞാൻ നന്ദി പറയുന്നു. ഞാൻ സ്കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് എനിക്ക് ഇത് സംഭവിച്ചതെങ്കിൽ, എങ്ങനെ നേരിടുമായിരുന്നെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. ഇത്തരത്തിലുള്ള ഐഡന്റിറ്റി മോഷണം കൂടുതൽ പേരെ ബാധിക്കുന്നതിന് മുമ്പ് ഒരു സമൂഹമെന്ന നിലയിൽ അടിയന്തിരമായി ഈ വിഷയത്തെ നാം അഭിസംബോധന ചെയ്യേണ്ടതുണ്ട്’, രശ്മിക പറഞ്ഞു. സമൂഹ മാധ്യമമായ എക്സിൽ ആയിരുന്നു രശ്മികയുടെ പ്രതികരണം.
നിര്‍മ്മിത ബുദ്ധിയിൽ ഡീപ്ഫേക്ക് വീഡിയോ ഉണ്ടാക്കി പ്രചരിക്കാൻ തുടങ്ങിയതോടെയാണ് നടി രശ്മിക മന്ദാനയും സൈബർ കുറ്റകൃത്യത്തിന് ഇരയാകുന്നത്.ഈ അനുഭവത്തെ അങ്ങേയറ്റം ഭയാനകം എന്നാണ് നടി വിശേഷിപ്പിച്ചത്. ഇത്തരം വ്യക്തിത്വ മോഷണങ്ങൾക്കെതിരെ നടപടിയെടുക്കാൻ എല്ലാവരോടും നടി ആവശ്യപ്പെടുകയും ചെയ്തു.ഇക്കാര്യം അമിതാഭ് ബച്ചന്റെ ശ്രദ്ധയില്‍ പെട്ടതോടെ വീഡിയോ വിഷയത്തിൽ നിയമനടപടി ഉണ്ടായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വൻ ആരാധകരുള്ള ബ്രിട്ടനിലെ ഇന്ത്യൻ വംശജ സാറ പട്ടേലാണ് യഥാർത്ഥ വീഡിയോയിലെ സ്ത്രീയെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കളില്‍ ചിലര്‍ ചൂണ്ടിക്കാട്ടി.