വെബ്ബ് ഡെസ്ക്: ഗാസ മുനമ്പിലെ ജനസാന്ദ്രതയുള്ള ഒരു അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതിനെ തുടർന്ന് അന്‍പത് പലസ്തീനികളും ഒരു ഹമാസ് കമാൻഡറും കൊല്ലപ്പെട്ടു. പരിക്കേറ്റവരെ ചികിത്സിക്കാൻ ഡോക്ടർമാർ ആശുപത്രി ഇടനാഴികളിൽ പോലും ഓപ്പറേഷൻ റൂമുകൾ സജ്ജീകരിച്ചിരിക്കുകയാണ്.
ഒക്‌ടോബർ 7-ന് ഇസ്രയേലി പൗരന്മാർക്ക് നേരെ ഹമാസ് നടത്തിയ ആക്രമണത്തിനും ഇരുനൂറിലധികം ആളുകളെ ബന്ദികളാക്കിയതിനും പ്രതികാരമായി നാലു ദിവസമായി ഇസ്രായേൽ ടാങ്കുകൾ ഗാസയിൽ സജീവമാണ്.
ഗാസയിലെ ജബാലിയയിൽ യുദ്ധവിമാനങ്ങൾ നടത്തിയ ഈ ആക്രമണത്തിൽ ഹമാസ് കമാൻഡര്‍ ഇബ്രാഹിം ബിയാരി കൊല്ലപ്പെട്ടതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു. ഗാസ മുനമ്പിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ നിന്ന് ഇസ്രയേലിനെതിരെ നടന്ന ആക്രമണത്തിന്റെ ആസൂത്രണത്തിലും നിർവ്വഹണത്തിലും അയാൾ നിർണായക പങ്കുവഹിച്ചിരുന്നു.
അഭയാർത്ഥി ക്യാമ്പിൽ 50 പലസ്തീനികൾ കൊല്ലപ്പെടുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ കമാൻഡർ മരിച്ചിട്ടില്ലെന്നും സാധാരണക്കാരെ കൊല്ലുന്നതിനുള്ള ഇസ്രായേലി ന്യായം മാത്രമാണ് ഇതെന്നും പലസ്തീൻ പറയുന്നു. ഇസ്രയേലുമായുള്ള യുദ്ധത്തിൽ നിന്ന് അഭയാർത്ഥികളായ കുടുംബങ്ങളെ പാർപ്പിച്ച ജബാലിയയിൽ 400 പേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തതായി ആണ് ഹമാസ് പ്രസ്താവന.