കാസർകോട്: ഉപ്പളയിൽ ഒരേ രജിസ്ട്രേഷൻ നമ്പറിൽ രണ്ടു കാർ ഒരു റോഡിൽ. രണ്ടു വാഹനങ്ങളെയും കണ്ട് നാട്ടുകാർ അമ്പരന്നു. വിവരത്തെത്തുടർന്ന് പൊലീസ് എത്തി രണ്ട് ഥാർ വാഹനങ്ങളും സ്റ്റേഷനിലേക്ക് മാറ്റി. നാട്ടുകാരുടെ വിവരത്തെ തുടർന്നാണ് പൊലീസ് ഉപ്പളയിൽ എത്തിയത്. ഒരേ നമ്പറിൽ രണ്ട് കാർ. കെ എൽ 14 എ ജെ 3009 എന്ന നമ്പർ പ്ലേറ്റുകളാണ് ഇരു വാഹനങ്ങളിലും കണ്ടത്. വിവരത്തെ തുടർന്ന് എത്തിയ
മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ വിഷ്‌ണു, എസ്ഐ ശബരി എന്നിവർ വാഹനങ്ങളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. യഥാർഥ ഥാർ വാഹനത്തിൻ്റെ ഉടമ നെല്ലിക്കുന്ന് സ്വദേശിയാണ്. പൊലീസ് വിളിച്ചു വരുത്തിയത് പ്രകാരം ഇയാൾ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ ഹാജരായി. എന്നാൽ, വ്യാജ നമ്പർ പ്ലേറ്റ് അറ്റാച്ച് ചെയ്ത വാഹനം ഉപയോഗിച്ച ബേള സ്വദേശി നോട്ടീസ് നൽകിയിട്ടും സ്റ്റേഷനിൽ എത്തിയില്ല. ഇയാൾക്കെതിരെ കേസെടുത്തതായി മഞ്ചേശ്വരം എസ്ഐ ശബരി അറിയിച്ചു. വേള സ്വദേശിയുടെ വാഹനത്തിന്റെ നമ്പർ കെ എൽ 14 എ ജി 25 57 ആയിരുന്നു. ഈ വാഹനത്തിന് ഫിനാൻസ് മുടക്കമുള്ളതിനാൽ വാഹനം പിടികൂടും എന്ന് ഭയന്നാണ് വ്യാജ നമ്പർ പ്ലേറ്റുണ്ടാക്കിയതെന്നാണ് വിവരം.







