കാസർകോട് : മത്സ്യ വിപണന കേന്ദ്രങ്ങളിൽ ധാരാളം മത്സ്യങ്ങൾ എത്തിത്തുടങ്ങിയതോടെ വിലയും കൂടി. കല്യാണ സീസണുകളായതാണ് വലിയ മീനുകൾക്ക് വില കൂടാൻ കാരണമായത്. അതിനിടെ ചെമ്മീൻ സംസ്കരണവും, കയറ്റുമതിയും കേരളം വിടുന്നതായാണ് റിപ്പോർട്ടുകൾ. പ്രമുഖ ചെമ്മീൻ വ്യവസായ ഗ്രൂപ്പുകൾ സംസ്കരണ യൂണിറ്റുകളിൽ വർദ്ധിച്ചുവരുന്ന അധിക ചെലവ് കാരണം ആന്ധ്ര പ്രദേശത്തേക്ക് ഫാക്ടറികൾ മാറ്റുന്നു വെന്നാണ് പറയുന്നത്.
സംസ്ഥാനത്ത് ചെമ്മീൻ സീസണിലാണ് ഇത്തരമൊരു നീക്കമെന്നത്
ആശങ്കയുണ്ടാക്കുന്നു.
അതിനിടെ മത്സ്യ മാർക്കറ്റുകളിൽ വെളുത്ത ഏകദേശ വലിപ്പമുള്ള ആവോലിക്ക് കഴിഞ്ഞദിവസം 1200 രൂപ വരെയായി വില ഉയർന്നു. കറുത്തതിനാകട്ടെ 600 രൂപയും. ബോട്ട്, വള്ളങ്ങളിൽ ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് ആവോലിക്ക് പുറമേ അയക്കൂറ, ഭാമീൻ, നെയ്മീൻ, കിളിമീൻ, ചെമ്മീൻ എന്നിവയും യഥേഷ്ടം ലഭിച്ചു തുടങ്ങിയതോടെ വിലയിലും വർദ്ധനവു ണ്ടായി. ഭാമീനു(കാള) കഴിഞ്ഞദിവസം 600 മുതൽ 1000 രൂപ വരെയായിരുന്നു വില. അയക്കൂറ(കിങ് ഫിഷ്) ചെറിയ ഇനത്തിനു 600 രൂപയും വലിയ ഇനത്തിനു 1200 രൂപയുമായിരുന്നു വില. ചെമ്മീന് 500 മുതൽ 800 രൂപ വരെ വിലയുണ്ട്.
മത്തി(ചാള),അയല എന്നിവയ്ക്ക് വലിപ്പ, ചെറുപ്പ വ്യത്യാസ ത്തിലാണ് വില. ഇതും 200 മുതൽ 300 രൂപ വരെ വിലയുണ്ട്. മാന്തളിനു(നങ്ക്) 240 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. കോലി മത്സ്യത്തിന്റെ ചാകരയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. ഇതിനും 250 രൂപ മുതൽ 350 വരെ വില ഈടാക്കിയിരുന്നു. കറ്റ്ല100 രൂപയ്ക്ക് ലഭിച്ചിരുന്നു. നെയ്മീൻ, കിളിമീൻ, കൊഴുവ, കലവ, കൊയല തുടങ്ങിയ മീനുകളെല്ലാം മത്സ്യമാർക്കറ്റുകളിൽ ലഭ്യമാണ്.








