കാസര്‍കോട്: നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആളെ പരിചരിക്കാന്‍ നിന്ന ഭാര്യയുടെ 52,000 രൂപയും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്‌സ് മോഷ്ടിച്ച കേസില്‍ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍. കണ്ണൂര്‍, ഇരിട്ടി, പഴഞ്ചേരിമുക്കിലെ രാജേഷ് കുമാറി (30)നെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസ്, എസ്‌ഐ മനു എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്.
ആഗസ്റ്റ് 29നും 30നും ഇടയിലുള്ള സമയത്താണ് കേസിനാസ്പദമായ സംഭവം. മായിപ്പാടി, തൈവളപ്പ് ഹൗസിലെ അബ്ദുല്‍ ഖാദര്‍ ടിഎയുടെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്. പരാതിക്കാരന്റെ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മാതാവാണ് പിതാവിനെ പരിചരിക്കാന്‍ കൂടെ നിന്നിരുന്നത്. പണവും രേഖകളും അടങ്ങിയ പഴ്‌സ് മേശവലിപ്പിലാണ് സൂക്ഷിച്ചിരുന്നത്. ആശുപത്രിയിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മോഷ്ടാവിനെ പൊലീസ് കണ്ടെത്തിയത്. അറസ്റ്റിലായ രാജേഷ് കുമാറിനെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. 20 ൽ അധികം മോഷണ കേസുകളിൽ പ്രതിയാണ് രാജേഷെന്നു കൂട്ടിച്ചേർത്തു.







