പയ്യന്നൂർ: ഞണ്ട് പിടിക്കുന്നത് വിലക്കിയതിന് മധ്യവയസ്‌കന്റെ വീടും വാഹനവും അടിച്ചുതകര്‍ത്തു. താവം മുട്ടിലിലെ കൊവ്വമ്മല്‍ ഹൗസില്‍ കെ. സതീശന്റെ (51) പരാതിയില്‍ ഫാറൂഖ് എന്നയാള്‍ക്കെതിരെ കണ്ണപുരം പൊലീസ് കേസെടുത്തു. ഇന്നലെ (ചൊവ്വ) രാവിലെ പത്ത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ചെറുകുന്ന് തെങ്ങിന്‍കണ്ടിയിലെ ജ്യേഷ്ഠന്റെ വീട്ടിലാണ് സതീശന്‍ താമസിച്ചുവരുന്നത്. ഇവിടേക്ക് ജോലിക്ക് വന്നതായിരുന്നു ഫാറൂഖ്. ഇയാള്‍ ഞണ്ടിനെ പിടിച്ച് വീട്ടിലേക്ക് കൊണ്ടുവരുന്നത് സതീശന്‍ വിലക്കിയിരുന്നു. വീട്ടില്‍ മീനിന്റെ മണം ഉണ്ടാകുമെന്ന് പറഞ്ഞായിരുന്നു സതീശന്‍ ഞണ്ട് പിടുത്തം തടഞ്ഞത്. ഈ വിരോധത്തില്‍ സതീശനെ കൊല്ലുമെന്ന് ഫാറൂഖ് ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. തുടര്‍ന്ന് പത്ത് മണിയോടെ വീട്ടില്‍ ആളില്ലാത്തസമയമെത്തിയ ഫാറൂഖ് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനിന്റെ ഗ്ലാസ് അടിച്ചുതകര്‍ക്കുകയായിരുന്നുവത്രെ. തുടർന്ന് വീട്ടിനുള്ളില്‍ കയറി എയര്‍കണ്ടീഷണര്‍, ടി.വി, ഫ്രിഡ്ജ്, ലൗഡ്‌സ്പീക്കര്‍ എന്നിവ തകർക്കുകയും ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ സി.സി.ടി.വിയുടെ ഡി.വി.ആറും നശിപ്പിക്കുകയായിരുന്നുവത്രെ. ഒരു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് സതീശന്റെ പരാതി.







