കാസർകോട്: കാസർകോട് ജനറൽ ആശുപത്രി നോക്കുകുത്തി ആശുപത്രിയായെന്നു ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി പറഞ്ഞു. ആശുപത്രിയിൽ ‘മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ’ എന്ന ബോർഡ് സ്ഥാപിച്ചതൊഴിച്ചാൽ കാര്യമായ വികസനങ്ങളൊന്നും നടപ്പിലായിട്ടില്ലെന്നുഅവർ ചൂണ്ടിക്കാട്ടി.ജനറൽ ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുക, ആധുനിക ചികിത്സാ സംവിധാനങ്ങൾ ഏർപ്പെടുത്തുക, പുതിയ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ ആരംഭിക്കുക, സ്പെഷ്യാലിറ്റി ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി മണ്ഡലം കമ്മിറ്റി നടത്തിയ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.ജില്ലയിലെ എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് ജനറൽ ആശുപത്രിയിൽ ചികിത്സ തേടാനുള്ള ധൈര്യമുണ്ടോയെന്നും അശ്വിനി ആരാഞ്ഞു. ആശുപത്രിയുടെ ശോചനീയാവസ്ഥയും തുടർച്ചയായി ഉയരുന്ന ചികിത്സാ പിഴവ് സംബന്ധിച്ച പരാതികളും കാരണം നിർധന കുടുംബങ്ങൾ പോലും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. മണ്ഡലത്തെ പതിറ്റാണ്ടുകളായി പ്രതിനിധീകരിക്കുന്ന മുസ്ലിം ലീഗിന് ഈ അവസ്ഥയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും അവർ പറഞ്ഞു.സന്നദ്ധ സംഘടനകൾ ഏർപ്പെടുത്തിയ ഓക്സിജൻ പ്ലാന്റ് പോലുള്ള സംവിധാനങ്ങൾ പോലും കൃത്യമായി പ്രയോജനപ്പെടുത്തുന്നില്ലെന്നു അശ്വിനി പറഞ്ഞു. ആശുപത്രിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാത്ത പക്ഷം ജനറൽ ആശുപത്രിയിലേക്കും മറ്റ് ഭരണ കേന്ദ്രങ്ങളിലേക്കും മാർച്ച് ഉൾപ്പെടെയുള്ള പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്നു അശ്വിനി മുന്നറിയിച്ചു. ഗുരുപ്രസാദ് പ്രഭു അധ്യക്ഷത വഹിച്ചു.സവിത ടീച്ചർ, പി.ആർ. സുനിൽ, പ്രമീള മജൽ, വീണ അരുൺ ഷെട്ടി, സുകുമാർ കുദ്രെപ്പാടി, ദിവ്യ സന്ദീപ്, രവീന്ദ്ര റൈ, അരുൺകുമാർ ഷെട്ടി, ലീലാവതി , അനിത നായിക്, ഹരീഷ് കെ.ആർ., മുൻസിപ്പാലിറ്റി, മധൂർ, മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്, ഏരിയ കമ്മിറ്റി ഭാരവാഹികൾ, ജനപ്രതിനിധികൾ പങ്കെടുത്തു.







