ചെന്നൈ: ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ച സ്‌കൂളിലെ മുൻ പാചകത്തൊഴിലാളിയുടെ ഭർത്താവ് അറസ്റ്റിൽ. ഈറോഡ് സ്വദേശി ബി അറുമുഖം(60) ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ ആലമ്മാളിനെ ഒരുമാസം മുൻപ് സ്കൂളിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതേ തുടർന്ന് അറുമുഖം സ്കൂൾ അധികൃതരുമായി തർക്കിച്ചിരുന്നു. പിരിച്ചു വിട്ടതിലുള്ള പകയിലാണ് സ്കൂളിലെ സൗജന്യ പ്രഭാത ഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ള സാമ്പാറിൽ വിഷം കലർത്താൻ ശ്രമിച്ചത്. ഇതിനായി എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടുപിടിക്കുകയായിരുന്നു. കുട്ടിയെ ഉപയോഗിച്ചാണ് ഇയാൾ വിഷം കലർത്താൻ ശ്രമിച്ചത്.
പുതിയ വസ്ത്രം വാങ്ങിനൽകാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു പെൺകുട്ടിയെ വശത്താക്കിയത്. കുട്ടികൾക്ക് ഭക്ഷണം നൽകും മുൻപ് അധ്യാപകർ രുചിച്ചു നോക്കുന്നത് പതിവായിരുന്നു.
അധ്യാപകർ ഭക്ഷണം രുചിച്ചു നോക്കണമെന്നാണ് ചട്ടം. അധ്യാപികയ്ക്കായി മാറ്റിവച്ച പാത്രത്തിലെ സാമ്പാറിൽ ആണ് കുട്ടി വിഷം കലർത്തിയത്. ഭക്ഷണം രുചിച്ചുനോക്കിയ അധ്യാപികയ്ക്ക് സംശയം തോന്നുകയായിരുന്നു. കൂടാതെ കുട്ടിയുടെ കൈയിൽ മഞ്ഞനിറം കണ്ടതോടെ ചോദ്യം ചെയ്തു. തുടർന്നാണ് കുട്ടി സത്യാവസ്ഥ വെളിപ്പെടുത്തിയത്. പിന്നാലെ സത്യമംഗലം പൊലീസ് എത്തി അറുമുഖത്തെ അറസ്റ്റ് ചെയ്തു.








