കാസര്‍കോട്: അടിയന്തിര സഹായം ആവശ്യപ്പെട്ടുകൊണ്ട് യുവതി പൊലീസിന്റെ ഇ ആര്‍ എസ് കണ്‍ട്രോള്‍ റൂമിലേയ്ക്ക് അയച്ച സന്ദേശത്തെ കുറിച്ച് അന്വേഷിക്കുന്നതിനിടയില്‍ പൊലീസുകാരെ ആക്രമിച്ചതായി പരാതി. മേല്‍പ്പറമ്പ് എസ് ഐ യു ഷൈജു(35)ന്റെ പരാതിയില്‍ കണ്ടാല്‍ അറായാവുന്ന മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. പ്രതികളില്‍ രണ്ടുപേര്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇന്നലെ (വെള്ളി) രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. എസ് ഐ യും സംഘവും നൈറ്റ് പട്രോളിംഗ് നടത്തുന്നടിനിടിയിലാണ് തന്നെ തട്ടികൊണ്ടുപോകുന്നതായും അടിയന്തര സഹായം ലഭ്യമാക്കണമെന്നുംഅഭ്യര്‍ത്ഥിച്ച് കൊണ്ട് ഒരു യുവതിയുടെ സന്ദേശം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇക്കാര്യം കണ്‍ട്രോള്‍ റൂമില്‍ നിന്നു പട്രോളിംഗ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ് ഐയെ അറിയിച്ചു. അക്രമി സംഘത്തെ കണ്ടെത്താൻ പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടയില്‍ തെക്കില്‍ വില്ലേജിലെ പുത്തരിയടുക്കത്ത് യുവതിയെ കണ്ടെത്തി. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മൂന്നു പേര്‍ ചേര്‍ന്ന് എസ് ഐയെയും സംഘത്തെയും ആക്രമിക്കുയും കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തുകയുമായിരുന്നുവെന്നു മേല്‍പ്പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
അക്രമത്തില്‍ പരിക്കേറ്റ യുവതിയെ പൊലീസ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ സഹായം നല്‍കിയ ശേഷം ബന്ധുക്കളെ വിളിച്ചുവരുത്തി കൈമാറി.







