കോഴിക്കോട്: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ വിശദീകരണവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാമെന്നും സ്ത്രീകള്‍ക്ക് രണ്ടാം സ്ഥാനം നല്‍കിയെന്ന് പറയുന്നത് ശരിയല്ലെന്നും കാന്തപുരം പറഞ്ഞു. തൃശൂരിലെ ജില്ലാ മിലാദ് സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മര്‍ക്കസില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം വിദ്യാലയങ്ങള്‍ നടത്തുന്നുണ്ടെന്നും കാന്തപുരം പറഞ്ഞു. കൂടാതെ യത്തീം മക്കളായ പെണ്‍കുട്ടികള്‍ക്കായും നിരവധി സ്ഥാപനങ്ങള്‍ മര്‍ക്കസിലുണ്ട്. അവര്‍ അവിടെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. സ്ത്രീകളെ കുഴിച്ചുമൂടുന്നവരല്ല ഞങ്ങളാരും. അങ്ങനെ കുഴിച്ച് മൂടണമെന്ന് പറയുന്നവരുമല്ല ഇസ്ലാമെന്നും കാന്തപുരം പറഞ്ഞു. സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകുമെന്നും പെണ്ണുങ്ങള്‍ വീടുകളില്‍ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നാണ് ഖുര്‍ആന്‍ പറയുന്നതെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞതാണ് വിവാദമായത്. സ്ത്രീകളെ നബിദിന ആഘോഷങ്ങളില്‍ പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട് സമസ്ത കാന്തപുരം വിഭാഗം നടത്തിയ പ്രസ്താവന വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. സ്ത്രീകളെ പൊതുവേദിയില്‍ പ്രദര്‍ശിപ്പിക്കരുത് എന്നായിരുന്നു മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നല്‍കിയ നിര്‍ദ്ദേശം. ഈ നിലപാടിനെതിരെ മുഖ്യമന്ത്രിയും വിവിധ സംഘടനകളും എതിർത്തിരുന്നു.








