കാസർകോട് : അവശ്യസാധനങ്ങളുടെ വില വർദ്ധനവിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഇടപെടലുകളുടെ ഫലമായി അവശ്യസാധനങ്ങളുടെ വിലയിൽ നേരിയ കുറവ്അനുഭവപ്പെട്ടു.
പഞ്ചസാരയുടെയും,ഉള്ളിയുടെയും വില കുത്തനെ ഉയർന്നത് ഓണ നാളിലും, നബിദിനത്തിലും വലിയ പ്രതിഷേധം ഉയർത്തിയിരുന്നു.
പഞ്ചസാരക്കു ഇന്നത്തെ വിപണി വില 58 രൂപയാണ്.ഓണനാളിൽ ഇത് 70 രൂപ വരെ എത്തിയിരുന്നു.ഉള്ളി വില 60ൽ നിന്ന് 54-ആയി കുറഞ്ഞു. നേന്ത്രപ്പഴം വില 80ൽ നിന്ന് 70 ആയി. മറ്റു അവശ്യസാധനങ്ങളുടെ വില ഉയർച്ചയും, താഴ്ചയുമില്ലാതെ തുടരുന്നുണ്ട്.അരിക്ക് അഞ്ച് രൂപ മുതൽ പത്ത് രൂപ വരെ വില വർദ്ധനവുണ്ടായപ്പോൾ റേഷൻ കടകളിൽനിന്ന് ഓണത്തിന് 10 കിലോ വെള്ളരി കിലോയ്ക്ക് 26 രൂപ നിരക്കിൽ നൽകിയത് ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസമായിരുന്നു. ഈ അരി റേഷൻ കടകളിൽനിന്ന് വൻതോതിൽ വിറ്റഴിച്ചിരുന്നു.
അതിനിടെ കോഴിക്ക് വില ഇന്നും ഇടിഞ്ഞു. 113 രൂപയാണ് ഇന്നത്തെ ചില്ലറ വില്പന വില.മുട്ടയ്ക്കും വിലകുറഞ്ഞു. ഒരെണ്ണത്തിന് 6.10 എന്ന നിലയിലാണ് ഇന്നത്തെ വില.നേരത്തെ 7.50 മുതൽ 8 രൂപ വരെ എത്തിയിരുന്നതാണ്. പഴം,പച്ചക്കറികൾക്ക് ഓണനാളുകളിലെ വില തന്നെ ഇപ്പോഴും തുടരുന്നുണ്ട്.







