കൊച്ചി: ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവർക്കെതിരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവർക്കെതിരെയും നടപടിയെടുക്കാൻ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. ട്രെയിനുകളിലോ റെയില്‍വേ സ്റ്റേഷൻ പരിസരത്തോ മദ്യപിച്ച് ലഹരിയിലാകുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും അവരെ പുറത്താക്കാനുമുള്ള റെയില്‍വേയുടെ അധികാരം ഹൈക്കോടതി ശരിവെച്ചു. ഇതിനായുള്ള നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.1989-ലെ റെയില്‍വേ ആക്ടിലെ 145 (എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ഈ വകുപ്പിന്റെ പ്രവര്‍ത്തനം തടയണമെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് തള്ളി. പൊതുജന സുരക്ഷയും മറ്റു യാത്രക്കാരുടെ സ്വസ്ഥതയും ഉറപ്പാക്കാന്‍ റെയില്‍വേയ്ക്ക് ഇത്തരമൊരു അധികാരം അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. നിയമം നടപ്പിലാക്കുന്നതിലെ അപകതകള്‍ ചൂണ്ടിക്കാട്ടി നിയമം തന്നെ റദ്ദാക്കാനാകില്ലെന്നും, ആർക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള നീതികേട് നേരിട്ടാല്‍ അവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഉദ്യോഗസ്ഥര്‍ ഈ നിയമം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ 2023 സെപ്റ്റംബര്‍ 14ന് റെയില്‍വേ ബോര്‍ഡ് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു വ്യക്തി മദ്യപിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ കാഴ്ച, സംസാരം, പെരുമാറ്റം എന്നിവ നിരീക്ഷിക്കണം. ഒന്നോ രണ്ടോ ലക്ഷണങ്ങള്‍ കണ്ടതുകൊണ്ടു മാത്രം ഒരാള്‍ ലഹരിയിലാണെന്ന് ഉറപ്പിക്കാനാകില്ലെന്നും, ലക്ഷണങ്ങളുടെ കൂട്ടായ്മയും പെരുമാറ്റത്തിലെ വ്യത്യാസവും പരിശോധിച്ച ശേഷമേ തുടര്‍നടപടി സ്വീകരിക്കാവൂ എന്നും മാര്‍ഗ്ഗരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ അധികാരം ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്താല്‍ അതിനെതിരെ നിയമപരമായ പരിഹാരത്തിന് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. എന്നാൽ മദ്യപിച്ചയാളെ ട്രെയിനിൽ നിന്ന് പുറത്താക്കുന്ന ആദ്യ ഘട്ടത്തിൽ തന്നെ രക്തപരിശോധന നടത്തുന്നത് പ്രായോഗികമല്ലെന്ന് കോടതി നിരീക്ഷിച്ചു. രക്തപരിശോധനാ ഫലം വരാൻ മണിക്കൂറുകളെടുക്കും. അതിനാൽ തുടക്കത്തിൽ ബ്രീത്ത് അനലൈസർ പരിശോധനയോ ശാരീരിക ലക്ഷണങ്ങളോ അടിസ്ഥാനമാക്കി നടപടിയെടുക്കുന്നതിൽ തെറ്റില്ല. ആവശ്യമെങ്കിൽ പിന്നീട് ഡോക്ടറുടെ സേവനം തേടാവുന്നതാണെന്നും ഹൈക്കോടതി നിർദേശിച്ചു.








