കാസർകോട്:
തൈക്കടപ്പുറത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ അജ്മലിന്റെ മൃതദേഹം കടലിൽ നിന്നും കണ്ടെത്തി. തൈക്കടപ്പുറത്തു നിന്നും ചൊവ്വാഴ്ച രാവിലെ മത്സ്യബന്ധനത്തിന് പോയ ഗ്രാന്മ ഫൈബറിലെ മത്സ്യത്തൊഴിലാളികളാണ് അഴിമുഖത്തിന് സമീപം കടലിൽ ഒഴുകുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടന്ന് കോസ്റ്റൽ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നിർദ്ദേശപ്രകാരം തൊഴിലാളികൾ തന്നെ തങ്ങളുടെ ബോട്ടിൽ മൃതദേഹം കരക്കെത്തിക്കുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശനിയാഴ്ച വൈകിട്ടാണ് തൈക്കടപ്പുറം സ്റ്റോർ കവല എ വി ഹൗസിലെ എവി അജ്മലി(22)നെ കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായത്. നാട്ടുകാരുടെ വിവരത്തെ തുടർന്ന് ഫിഷറീസിന്റെയും തീരദേശ പൊലീസിന്റെയും രക്ഷാബോട്ടുകൾ രക്ഷാപ്രവർത്തനത്തിനെത്തി. മൂന്ന് ദിവസം തിരച്ചിൽ നടത്തിയിട്ടും മൃതദേഹം കണ്ടെത്താനായിരുന്നില്ല. തൈക്കടപ്പുറം സി റോഡ് കടപ്പുറത്ത് താമസിക്കുന്ന കാലിച്ചാനടുക്കം ഹനീഫയുടെയും റഹ്മത്തിൻ്റെയും മകനാണ്.







