കാസര്‍കോട്:കാലിക്കടവ് എം ഡി എം എ കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ഹൊസ്ദുര്‍ഗ്ഗ് ഡിവൈഎസ്പി ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. കോട്ടച്ചേരി ട്രാഫിക് സര്‍ക്കിള്‍ കേന്ദ്രീകരിച്ച് ആരംഭിച്ച പ്രകടനം കാഞ്ഞങ്ങാട് നഗരസഭാ ഓഫീസിനു മുന്നില്‍ വച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറി കടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇതിനിടയില്‍ ഏതാനും പ്രവര്‍ത്തകര്‍ ഡി വൈഎസ്പി ഓഫീസിന്റെ ഗേറ്റിലെത്തി. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ഇതും ഏറെ നേരം സംഘർഷാവസ്ഥയ്ക്ക് ഇടയാക്കി.
മാര്‍ച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന ജോ. സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം വി രതീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. ഗിനീഷ് ,ജില്ലാ സെക്രട്ടറി നാസര്‍ കുമ്പള സംസാരിച്ചു.
തിരുവനന്തപുരം: കാലിക്കടവ് എം ഡി എം എ കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഡിജിപി ഓഫീസിലേയ്ക്കു നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. ഉന്തുംതള്ളും ഉണ്ടായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രമുഖ നേതാക്കൾ സംസാരിച്ചു.







