പയ്യന്നൂർ: പരിയാരം ചുടല ,മുസ്ലിം പള്ളിക്ക് പിറകുവശത്തെ വീട്ടില്‍ നിന്ന് എട്ടര ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളും 30,000രൂപയും കവര്‍ച്ച പോയതായി പരാതി. വി.കെ സത്താറിന്റെ വീട്ടിലാണ് ഇന്നലെ (തിങ്കൾ ) രാത്രി കവര്‍ച്ച നടന്നത്. സത്താറും ഭാര്യ നഫീസയും മകന്‍ ഷഫീറുമാണ് ഇവിടെ താമസിക്കുന്നത്. ചുടല പള്ളിയില്‍ ഇന്നലെ നബിദിനാഘോഷപരിപാടി ഉണ്ടായിരുന്നു. വീട് പൂട്ടി മൂന്നുപേരും രാത്രി എട്ട് മണിയോടെ പള്ളിയിലേക്ക് പോയതായിരുന്നു. രാത്രി 12 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ശ്രദ്ധയില്‍പ്പെട്ടത്. വീടിന്റെ വെന്റിലേറ്റര്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന അഞ്ചര പവന്‍ തൂക്കം വരുന്ന മാല, ഒന്നര പവന്റെ വള, കാല്‍പവന്‍ തൂക്കം വരുന്ന മോതിരം എന്നിവയും ഷഫീ റിന്റെ ബാഗില്‍ ഉണ്ടായിരുന്ന 30,000രൂപയുമാണ് നഷ്ടപ്പെട്ടത്.
സത്താറിന്റെ പരാതിയില്‍ പയ്യന്നൂര്‍ ഡിവൈ.എസ്.പി: പി.കെ മണിയുടെ മേല്‍നോട്ടത്തില്‍ പരിയാരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.പരിയാരം സി.ഐ കെ.പി വിനോദ്കുമാര്‍, എസ്.ഐ യദുകൃഷ്ണന്‍, എ.എസ്.ഐ ടി.കെ ഗിരീഷ് എന്നിവരുടെ നേതൃത്വത്തില്‍ വീട്ടില്‍ പരിശോധന നടത്തി.
രണ്ട് വര്‍ഷം മുമ്പ് ഒരു നബിദിനാഘോഷവുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ പള്ളിയില്‍ പോയപ്പോള്‍ പളുങ്ക് ബസാറിലെ അബ്ദുള്ളയുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നിരുന്നു.








