ബംഗളൂരു: ട്രെയിനിലെ കോച്ചിനുള്ളിൽ യുവതിയുടെ അർധ നഗ്ന മൃതദേഹം. കോച്ചിലെ സീറ്റിനടിയിലായിരുന്നു മൃതദേഹം. യുവതി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതാണോ എന്നാണ് സംശയം. ഞായറാഴ്ച രാവിലെ കർണാടക ധാർവാഡ് റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളിലെ സീറ്റിനടിയിലായാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ട്രെയിനിലെ പതിവ് പരിശോധനയ്ക്കിടെയാണ് ജീവനക്കാർ മൃതദേഹം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് ധാർവാഡ് റെയിൽവേ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രാത്രി ഒറ്റയ്ക്കായ യുവതിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാണോ എന്ന സംശയം പൊലിസ് പ്രകടിപ്പിച്ചു. മൃതദേഹം അർധ നഗ്നമായ നിലയിലാണ് കണ്ടെത്തിയത് എന്നതിനാലാണ് ഈ സംശയം. മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തി മൃതദേഹം ട്രെയിനുള്ളിൽ ഉപേക്ഷിച്ചിരിക്കാനുള്ള സാധ്യതയും പൊലീസ് പറയുന്നു. കോലാപൂരിൽ നിന്ന് പുറപ്പെട്ട ട്രെയിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതശരീരം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. വിശദമായ അന്വേഷണത്തിനും ശാസ്ത്രീയ പരിശോധനകൾക്കും ശേഷമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. പൊലീസ് ട്രെയിൻ പുറപ്പെട്ട സ്ഥലം മുതൽ ധാർവാഡ് വരെയുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.








