തൃശൂർ: തോളൂരില്‍ വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവൻ കവർച്ച നടത്തിയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. പീച്ചി പാണഞ്ചേരി പുളിക്കല്‍ സന്തോഷ് എന്ന കല്‍ക്കി(44), മണലൂര്‍ എങ്ങണ്ടി വീട്ടില്‍ സജിത(46), ശ്രീനാരായണപുരം കോതപറമ്പ് കാരിയെഴുത്ത് അഖില (35) എന്നിവരാണ് പിടിയിലായത്. ഈമാസം 20നാണ് പറപ്പൂര്‍ സെന്ററില്‍ തുണിക്കട നടത്തുന്ന നാലകത്ത് സക്കീറിന്റെ വീട്ടില്‍ കവർച്ച നടന്നത്. ഓണക്കാലമായതിനാല്‍ കടയടക്കാന്‍ വൈകിയ വീട്ടുടമ രാത്രി ഒരു മണിക്ക് വീട്ടില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മകളുടെ കല്യാണ ആവശ്യങ്ങള്‍ക്കും മറ്റുമായി സൂക്ഷിച്ചുവച്ച ആഭരണങ്ങളാണ് കവര്‍ച്ച ചെയ്തത്. തുടര്‍ന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് പ്രദേശത്തെ സിസിടീവി ദൃശ്യം അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലെ പ്രധാനിയായ സന്തോഷിനെ വലപ്പാട് ബീച്ച് പരിസരത്തു നിന്ന് പിടികൂടിയത്.
ഇയാള്‍ ജില്ലയിലും പുറത്തും ഒട്ടനവധി മോഷണക്കേസുകളിലെ പ്രതിയാണെന്നും കര്‍ണാടകയിലെ സ്വര്‍ണക്കൊള്ള കേസിലും ഇയാള്‍ക്ക് ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ സഹായിച്ച കുറ്റത്തിനാണ് മറ്റു രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ഇനി ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.








