തൊടുപുഴ: ഫേസ്ബുക്കിൽ മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ ഇട്ട സംഭവത്തിൽ എസ് ഐക്ക് സസ്പെൻഷൻ. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്പെക്ടർ കെ. വിജേഷിനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണം നടത്താൻ മൂന്നാർ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടു. തട്ടമിട്ട പെൺകുട്ടി പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ചിത്രം അടുത്തിടെ സമൂഹമാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ പ്രചാരണം എസ്ഐ അതുപോലെ പങ്കുവച്ചെന്നായിരുന്നു പരാതി. സോഷ്യൽ മീഡിയയിൽ വിദ്വേഷ പോസ്റ്റുകൾ പങ്കുവെച്ചതിന് വിജേഷിനെതിരെ മുൻപും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഒരു പ്രത്യേക മതവിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇയാൾ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇത് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ അതീവ ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപവുമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇദ്ദേഹത്തിനെതിരെ യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി തൊടുപുഴ ഡിവൈഎസ്പിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.








