ധര്‍മ്മസ്ഥല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പ്രതി അറസ്റ്റില്‍. ആന്ധ്രാപ്രദേശ് സ്വദേശിയായ ശ്രീകാന്ത് (21) എന്നയാളെയാണ് ബെല്‍ത്തങ്ങാടി പൊലീസ് അറസ്റ്റു ചെയ്തത്. ധര്‍മ്മസ്ഥല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 16കാരിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ പെണ്‍കുട്ടി പീഡന വിവരം ആരോടും പറഞ്ഞിരുന്നില്ല.
എന്നാല്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ പെണ്‍കുട്ടി ആഗസ്റ്റ് 22ന് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആശുപത്രി അധികൃതർ നൽകിയ വിവരപ്രകാരം പൊലീസ് കേസെടുത്തതോടെ ഒളിവില്‍ പോകാന്‍ ശ്രമിച്ച ശ്രീകാന്തിനെ ദൊഡ്ഡബല്ലാപൂരില്‍ വച്ചാണ് പൊലീസ് അറസ്റ്റു ചെയ്തത്.
ആന്ധ്രാപ്രദേശ് സ്വദേശിയായ ശ്രീകാന്ത് ബംഗ്‌ളൂരുവില്‍ ജോലി ചെയ്തു വരുന്നതിനിടയിലാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് പ്രണയം നടിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതിയെ മംഗ്‌ളൂരു പോക്‌സോ കോടതി റിമാന്റ് ചെയ്തു.








