കാസർകോട്: നേപ്പാൾ മിന്നൽ പ്രളയത്തിലും മലവെള്ളപാച്ചിലിലും ഒരു കുട്ടി ഉൾപ്പെടെ കുറഞ്ഞത് 157 പേർ മരിച്ചു. ഇന്നലെ രാവിലെ ഉണ്ടായ ദുരന്തത്തിൽ 750ൽ അധികം ആളുകളെ കാണാതായതാണ് വിവരം. കാണാതായവരിൽ കൈലാസ മാനസസരോവർ യാത്രയ്‌ക്കെത്തിയ 133 ഇന്ത്യൻ തീർഥാടകരും ഉൾപ്പെടുന്നുവെന്നത് ആശങ്ക ഇരട്ടിയാക്കുന്നു. ഇതുവരെ 157 മൃതദേഹങ്ങൾ നേപ്പാൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നേപ്പാളിൽ കുടുങ്ങിയ 36 അംഗ മലയാളികൾ സുരക്ഷിതരാണെന്ന വിവരം ലഭിച്ചിട്ടുണ്ട്. തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് സ്വദേശികൾ ഉൾപ്പെടുന്ന 36 അംഗ മലയാളി സംഘമാണ് നേപ്പാളിൽ കുടുങ്ങിയത്.
പ്രളയത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടവരിൽ 5 കാസർകോട് സ്വദേശികളുമുണ്ട്. കാസർകോട് ജില്ലയിലെ റിട്ട. എസ്.ഐ ഉൾപ്പെടെയുള്ള വിനോദസഞ്ചാര സംഘം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കോട്ടയം, എറണാകുളം സ്വദേശികൾ ഉൾപ്പെടെ 36 അംഗ സംഘമാണ് വിനോദ സഞ്ചാരികളായി ഉണ്ടായത്. ഈ മാസം 23-ന് എറണാകുളത്തു നിന്നും ട്രാവൽ ഏജൻസി വഴിയാണ് സംഘം വിനോദയാത്ര പോയത്. ബുധനാഴ്ച രാവിലെ ട്രാവലർ കാഠ്മണ്ഡുവിൽ നിന്നും പോകുന്ന വഴിയിലായിരുന്നു പ്രളയമുണ്ടായത്. കുറച്ചുകൂടി മുന്നോട്ട് നീങ്ങിയിരുന്നെങ്കിൽ പ്രളയത്തിൽ തകർന്ന രണ്ട് ബ്രിഡ്ജുകൾക്കിടയിൽ സംഘം കുടുങ്ങിപ്പോകുമായിരുന്നു എന്ന് പ്രദീപ് കുമാർ പറഞ്ഞു. ഭാഗ്യം കൊണ്ടാണ് എല്ലാവരും സുരക്ഷിതരായി രക്ഷപ്പെട്ടത്.
കാഞ്ഞങ്ങാട് സ്വദേശിയായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപ് കുമാർ, പെരിയ പോളിടെക്നിക്കിലെ അധ്യാപകൻ രാജൻ, ചെറുവത്തൂർ വലിയ പൊയിലിലെ അധ്യാപകനും കവിയുമായ അനിൽ നീലാംബരി എന്നിവരും കാസർകോട് ജില്ലയിൽ നിന്നുള്ളവരാണ്. കൂടാതെ കണ്ണൂരിലെ അധ്യാപകരും ബാങ്ക് ജീവനക്കാരും സംഘത്തിലുണ്ടായിരുന്നു.
സംഘവുമായി നേരിട്ട് ഫോണിൽ സംസാരിക്കുകയും വിവരങ്ങൾ അന്വേഷിച്ചറിയുകയും ചെയ്തതായി സന്ദീപ് വാര്യർ എംഎൽഎ വ്യക്തമാക്കി. നിലവിൽ ഇവർക്ക് മറ്റ് ബുദ്ധിമുട്ടുകൾ ഒന്നുമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഇവരുമായി ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ട്. സംഘത്തിന് ആവശ്യമായ എല്ലാ നിർദേശങ്ങളും തുടർസഹായങ്ങളും സർക്കാർ തലത്തിൽ ഉറപ്പാക്കിയിട്ടുണ്ടെന്നും, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു. നേപ്പാളിലെ സാഹചര്യങ്ങൾ സംസ്ഥാന സർക്കാർ നിരീഷിക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ ഓഫിസ് അറിയിച്ചു.







