കാസര്‍കോട്: മദ്രസ വിട്ട് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടികളെ പേടിപ്പിച്ചതിനെ കുറിച്ച് അന്വേഷിക്കാന്‍ പോയ യുവാക്കളെ ഹെല്‍മെറ്റ് കൊണ്ട് അക്രമിക്കുകയും കത്തി കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചതായും പരാതി. സംഭവത്തില്‍ നരഹത്യാ ശ്രമത്തിനു കേസെടുത്ത മഞ്ചേശ്വരം പൊലീസ് നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കസ്റ്റഡിയിലെടുത്തു. സൈഫുദ്ദീന്‍ എന്ന പൂച്ച സൈഫു(30)വിനെയാണ് എസ്‌ഐ കെപി ശരതിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. മറ്റു പ്രതികളായ ബഡാജെ, മൊര്‍ത്തണയിലെ റാസിഖ് (30), കടമ്പാറിലെ റാഫി (28), ഷഫീഫ് (30) എന്നിവര്‍ക്കായി തെരച്ചില്‍ തുടങ്ങി. ബഡാജെ ,കടമ്പാര്‍ സ്‌കൂളിന് സമീപത്തെ ഇബ്രാഹിം ഖലീലി(36)ന്റെ പരാതി പ്രകാരമാണ് കേസ്. ഇന്നലെ (ബുധന്‍) രാത്രി ഒന്‍പതു മണിയോടെ ബഡാജെ,കനിലയിലാണ് കേസിനാസ്പദമായ സംഭവം. മദ്രസവിട്ട് വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന പെണ്‍കുട്ടികളെ റാസിഖ്, റാഫി, ഷെഫീഖ് എന്നിവര്‍ ചേര്‍ന്ന് പേടിപ്പിച്ചിരുന്നുവത്രെ. ഇതേ കുറിച്ച് അന്വേഷിക്കാന്‍ പോയ ഇബ്രാഹിം ഖലീലും സഹോദരനുമാണ് അക്രമത്തിന് ഇരയായത്. ഹെല്‍മറ്റ് കൊണ്ട് തലക്കടിച്ചു പരിക്കേല്‍പ്പിച്ച ശേഷം കൈവശം ഉണ്ടായിരുന്ന കത്തികൊണ്ട് നെഞ്ചില്‍ കുത്താന്‍ ശ്രമിച്ചപ്പോള്‍ തടയുന്നതിനിടയില്‍ ഇടതു കൈത്തണ്ടക്ക് കുത്തേല്‍ക്കുകയായിരുന്നുവെന്നു പരാതിയിൽ പറഞ്ഞു. ഇബ്രാഹിം ഖലീലിന്റെ സഹോദരനെ കുത്തിപ്പരിക്കേല്‍പ്പിച്ചതായും മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.








