കാസർകോട്:ഓണ ത്തിന്റെ പൂവിളി ഉച്ചസ്ഥായിയിലെത്തി .പൂവിപണി ആയാലും,കൈത്തറി തുണികളായാലും വിപണി കീഴടക്കാൻ അന്യസംസ്ഥാന ലോബി രംഗത്തു നിറഞ്ഞു.കേരളീയ ജനകീയ ഉൽപ്പന്നങ്ങളിൽ പോലും ഇപ്പോൾ വ്യാജന്മാരുമായി അന്യസംസ്ഥാന ലോബി പിടിമുറുക്കി കഴിഞ്ഞു. പൂക്കച്ചവടം അന്യസംസ്ഥാനക്കാർ അടിച്ചു പൊളിക്കുന്നു.

ഓണപ്പൂക്കളം ഒരുക്കാൻ ഇപ്രാവശ്യം ചെലവ് കൂടിയിട്ടുണ്ട്. മലയാളികളുടെ തിരുവോണവും,അയൽ സംസ്ഥാനമായ കർണാടകയിൽ വരമഹാലക്ഷ്മി പൂജയും ഒന്നിച്ചെ ത്തിയത് പൂ വിപണിയിൽ വിലവർധനവിന് കാരണമായിട്ടുണ്ട്. ഓണ പൂക്കളങ്ങൾക്കും, ആരാധനകൾക്കും പൂജകൾക്കും അവിഭാജ്യ ഘടകമാണ് പൂക്കൾ കൊണ്ടുള്ള ചമയങ്ങൾ. ഇതു പൂവിന് വിപണിയിൽ ഡിമാൻഡു വർധിപ്പിക്കുന്നു. ശക്തമായ മഴ കാരണം ജില്ലയിൽ ചെമ്പരത്തി തുടങ്ങിയ നാടൻ പൂക്കളുടെ ലഭ്യത വളരെ കുറഞ്ഞു. ഓണപ്പൂവി പണിയിൽ ചെണ്ടുമല്ലിയും ജമന്തിയുമാണ് പ്രധാന താരങ്ങൾ.വിലയാകട്ടെ 500 മുതൽ 800 രൂപ വരെയുണ്ട്. കിലോവായും,മീറ്റർ അളവിലും ഇവ നൽകുന്നുണ്ട്. മറുനാടൻ വിൽപ്പനക്കാർ എത്തിയതോടെ ജില്ലയിൽ പൂ വിപണി കഴിഞ്ഞ മൂന്ന് ദിവസമായി ശക്തമായ മഴയിലും കത്തി നിൽക്കുന്നു. തെക്കൻ ജില്ലകളിൽ കുടുംബശ്രീ ഓണത്തിനായി കേരളീയ പൂവുകൾ ഇറക്കി കച്ചവടം പൊടിപൊടിക്കുമ്പോൾ മലബാർ ഭാഗത്ത് ഓണത്തിന് അന്യസംസ്ഥാനക്കാരെ തന്നെ ആശ്രയിക്കണമെന്ന സ്ഥിതി തുടരുന്നു. ഏക്കറോളം വരുന്ന സ്ഥലത്താണ് കുടുംബശ്രീ ഈ വർഷം പൂകൃഷി നടത്തിയത്. വിൽപ്പന മുഴുവനും തെക്കൻ കേരളത്തിലും.







