കാസർകോട്: ട്രെയിനിൽ സ്ത്രീകൾക്ക് മുന്നിൽ അശ്ലീല ചേഷ്ടകൾ കാണിച്ചെന്ന കേസിൽ പ്രതിയായതിനെ തുടർന്ന് കാസർകോട് ഡി എഫ് ഒ യെ ചുമതലയിൽ നിന്ന് നീക്കി. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ആയിരുന്ന ജോസ് ഗിരിയിലെ ജോസ് മാത്യുവിനെതിരെയാണ് വകുപ്പുതല നടപടി. കണ്ണൂർ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ എം രാജീവിന് കാസർകോട് ഡി എഫ് ഒ യുടെ അധിക ചുമതല നൽകി. ജോസ് മാത്യുവിനോട് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ മുൻപാകെ ഹാജരാകാനും നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഒഖേ എക്സ്പ്രസിൽ വച്ച് സ്ത്രീകൾക്ക് മുന്നിൽ ഇയാൾ ലൈംഗികചേഷ്ടകൾ കാണിച്ചത്. ഇതേത്തുടർന്ന് പൊയിനാച്ചി സ്വദേശിനി റെയിൽവേ പൊലീസിനെ വിളിച്ചു പരാതി അറിയിച്ചിരുന്നു. തുടർന്ന് ഇയാൾക്കെതിരെ കേസെടുത്തു നോട്ടീസ് നൽകി വിട്ടയച്ചിരുന്നു.







