മാവേലിയായി എ എസ് ഐ; ഓണാഘോഷത്തിനൊപ്പം ലഹരിവിരുദ്ധ-ട്രാഫിക് ബോധവൽക്കരണവുമായി ആദൂർ പൊലീസ്

കാസർകോട്: ഓണാഘോഷത്തിന് വ്യത്യസ്തമായ മുഖം നൽകി ആദൂർ പൊലീസ് സ്റ്റേഷൻ. ആഘോഷത്തിന്റെ ഭാഗമായി മാവേലിയായി വേഷമിട്ട എ എസ് ഐ സ്റ്റേഷൻ പരിധിയിലെ വിവിധ റോഡുകളിലെത്തി ജനങ്ങൾക്ക് ട്രാഫിക് നിയമങ്ങളെക്കുറിച്ചും ലഹരിമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തി.
ഓണാഘോഷത്തിന്റെ ഭാഗമായി മാവേലി റോഡിലിറങ്ങിയപ്പോൾ നാട്ടുകാർക്കും കൗതുകമായി. പതിവ് ഓണാഘോഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സാമൂഹിക പ്രതിബദ്ധതയ്ക്ക് പ്രാധാന്യം നൽകിയാണ് ആദൂർ പൊലീസ് ഇത്തവണ പരിപാടി സംഘടിപ്പിച്ചത്. മാവേലിയുടെ വേഷത്തിലെത്തിയ ഉദ്യോഗസ്ഥൻ വാഹനയാത്രക്കാരോടും പൊതുജനങ്ങളോടും ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ഹെൽമറ്റ് ധരിക്കുക, സീറ്റ് ബെൽറ്റ് ഉപയോഗിക്കുക, അമിതവേഗം ഒഴിവാക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ഉത്ബോധിപ്പിച്ചു. ലഹരിമരുന്നുകളുടെ ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും സന്ദേശം നൽകി.

മാവേലി പറയുന്ന കാര്യങ്ങൾ നാട്ടുകാർ ശ്രദ്ധയോടെ കേട്ടത് പരിപാടിക്ക് വേറിട്ട അനുഭവമായി. ഓണത്തിന്റെ സന്തോഷത്തോടൊപ്പം സാമൂഹിക സുരക്ഷയുടെയും ഉത്തരവാദിത്തത്തിന്റെയും സന്ദേശം ജനങ്ങളിലെത്തിക്കാൻ പരിപാടിയിലൂടെ സാധിച്ചു.
സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി. രതീഷ്, സബ് ഇൻസ്പെക്ടർ കെ. ശരത് എന്നിവർ നേതൃത്വം നൽകി. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാമചന്ദ്രൻ നായരാണ് മാവേലിയുടെ വേഷത്തിലെത്തിയത്.
സ്റ്റേഷനിലെ ഓണാഘോഷ പരിപാടികൾക്ക് സബ് ഇൻസ്പെക്ടർ കരുണാകരൻ, ഇ. സുകുമാരൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ജോസ് വിൻസെന്റ്, സതീശൻ പൊള്ളക്കട, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുരേഷ് തെക്കേക്കാട്, അജിൻ എസ്. ബാലൻ, ദിലീഷ് കുമാർ പള്ളിക്കൈ, സതീശൻ നേതൃത്വം നൽകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page