കരിന്തളം: കനത്ത മഴയിൽ പച്ചക്കറി കൃഷിക്കായി ഒരുക്കിയ പന്തൽ തകർന്നതോടെ രണ്ട് ഏക്കറോളം സ്ഥലത്തെ കൃഷി നശിച്ചു. കരിന്തളത്തെ എ.ആർ. മോഹനൻ–എം.വി. ശ്യാമള ദമ്പതികൾ നടത്തിയിരുന്ന പച്ചക്കറി കൃഷിയാണ് ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയിൽ നശിച്ചത്.
കരിന്തളം ദേവസ്വത്തിന്റെ രണ്ട് ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ് ദമ്പതികൾ കൃഷി നടത്തിവന്നിരുന്നത്. നരമ്പൻ, കക്കിരി, പാവയ്ക്ക തുടങ്ങിയ പച്ചക്കറികളാണ് 1പ്രധാനമായും കൃഷി ചെയ്തിരുന്നത്. ഇതേ പന്തലിന് കീഴിൽ വ്യാപകമായി ചേനയും കൃഷി ചെയ്തിരുന്നു. പന്തൽ തകർന്നതോടെ ചേനക്കൃഷിക്കും വലിയ നാശനഷ്ടമുണ്ടായി.
ഓണവിപണി ലക്ഷ്യമിട്ടാണ് കൃഷി ഇറക്കിയിരുന്നത്. ഏതാനും വിളവെടുപ്പുകൾ നടത്തിയിരുന്നെങ്കിലും ഇനിയും മൂന്നോ നാലോ തവണ വിളവെടുക്കാൻ കഴിയുമായിരുന്ന വിളകളാണ് നശിച്ചത്. വൻ സാമ്പത്തിക നഷ്ടമാണ് കണക്കാക്കുന്നത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച ശേഷമേ യഥാർഥ നഷ്ടത്തിന്റെ കണക്ക് വ്യക്തമാകൂ.
പഞ്ചായത്തിലെ മികച്ച കർഷകരായ ഈ ദമ്പതികൾ പച്ചക്കറി കൃഷിക്ക് പുറമെ പൈനാപ്പിൾ കൃഷി, മത്സ്യകൃഷി എന്നിവയും നടത്തിവരുന്നുണ്ട്.പഞ്ചായത്തിലെ മികച്ച ക്ഷീര കർഷകരുമാണ്ഇവർ. കൃഷി പ്രധാന ഉപജീവനമാർഗമാക്കി മുന്നോട്ടുപോകുന്ന കുടുംബത്തിന് മഴക്കെടുതി വലിയ തിരിച്ചടിയായിരിക്കുകയാണ്.







