പത്തനംതിട്ട: മോശമായ അല്‍ഫാം കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധ ഉണ്ടായ യുവതിക്ക് 96,500 രൂപ നഷ്ട പരിഹാരം നല്‍കാന്‍ വിധി. റാന്നി, വെച്ചൂച്ചിറ സ്വദേനിയായ റീന തോമസ് നല്‍കിയ ഹര്‍ജി പരിഗണിച്ച് പത്തനംതിട്ട ഉപഭോക്തൃ പരിഹാര കമ്മീഷനാണ് വിധി പ്രസ്താവിച്ചത്.
റാന്നി ചേത്തോങ്കരയില്‍ പ്രവര്‍ത്തിക്കുന്ന കിംഗ്‌സ് ബിരിയാണി കഫേ പ്രൊപ്രൈറ്റര്‍ ആശിഷ് ജോണ്‍മാത്യു, മാനേജര്‍ എന്നിവരാണ് നഷ്ടപരിഹാരത്തുക നല്‍കേണ്ടത്.
2025 ഒക്ടോബര്‍ 21ന് ആണ് പരാതിക്കിടയാക്കിയ സംഭവം. റീന തോമസും സഹോദരിയുമാണ് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത്. അല്‍ഫാമിനാണ് ഓര്‍ഡര്‍ നല്‍കിയത്. രുചി വ്യത്യാസം തോന്നിയതിനെ തുടര്‍ന്ന് വെയിറ്ററിനോട് പരാതിപ്പെട്ടു. എന്നാല്‍ പരാതി കാര്യമാക്കാതിരുന്ന ഹോട്ടല്‍ അധികൃതര്‍ 740 രൂപ ബില്‍ ഈടാക്കി. ബാക്കി ഭക്ഷണം പാഴ്‌സലായി വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ റീന തോമസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ആദ്യം വെച്ചൂച്ചിറയിലേയും പിന്നീട് കാഞ്ഞിരപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. പഴകിയ ഭക്ഷണമാണ് വിഷബാധയ്ക്ക് ഇടയാക്കിയതെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. ഇതോടെ റീന തോമസ് ഹോട്ടലിനെ സമീപിച്ച് ആശുപത്രിയില്‍ ചെലവായ തുക നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഹോട്ടലുടമ ഇതിന് തയ്യാറായില്ല. ഇതോടെയാണ് റീന തോമസ് കമ്മീഷനെ സമീപിച്ചത്. ആശുപത്രിയില്‍ ചെലവായ 36,500 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 10000 രൂപയും ചേര്‍ത്ത് 30 ദിവസത്തിനകം പരാതിക്കാരിക്ക് കൈമാറണമെന്ന് ഉത്തരവില്‍ പറഞ്ഞു.








