കാസര്‍കോട്: കേരളത്തെ ഭാരതത്തില്‍ നിന്നും അടര്‍ത്തിമാറ്റാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പികെ കൃഷ്ണദാസ് പറഞ്ഞു. ഭാരതീയ ജനതാ പാര്‍ട്ടി ജില്ലാ കമ്മിറ്റി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച വന്ദേമാതര സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളുലെന്നും ദേശീയ ഗീതത്തിനില്ലാത്ത വിലക്കു കേരളത്തിൽ ഏർപ്പെടുത്തിയ വി.ഡി.സതീശൻ സർക്കാർ നടപടി ഈ സംശയം ബലപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
1947-ല്‍ ഭാരതവിഭജനത്തിനുമുന്‍പ് വന്ദേമാതരം ഗീതത്തെ വിഭജിച്ചതിനു സമാനമാണ് ഇപ്പോഴത്തെ നീക്കം. ഭാരത പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരു സംസ്ഥാന സര്‍ക്കാര്‍ ലംഘിക്കുന്നത് സമാനതകളില്ലാത്ത സംഭവമാണ്. ബംഗാള്‍ വിഭജനത്തെ എതിര്‍ക്കാന്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ഒറ്റക്കെട്ടായി ആലപിച്ച വന്ദേമാതരഗീതം ഇപ്പോഴെങ്ങനെയാണ് വിലക്കപ്പെട്ട കനിയായതെന്ന് വി.ഡി. സതീശന്‍ വ്യക്തമാക്കണമെന്നു കൃഷ്ണദാസ് ആവശ്യപ്പെട്ടു..
മുസ്ലിംലീഗിന്റെയും ജമാത്തെ ഇസ്ലാമിയുടെയും രാജ്യവിരുദ്ധ അജണ്ടകള്‍ക്ക് വഴങ്ങിക്കൊടുത്ത സതീശന്‍ സര്‍ക്കാരിന്റെ നീക്കം ദേശസ്‌നേഹികള്‍ ആശങ്കയോടെയാണ് കാണുന്നത്. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തിലാണ് ഈ നീക്കം എന്നത് ഏറെ വേദനാജനകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എം. ഷാജിയുടെ അറബിക്കടലിനപ്പുറത്തെ അഴുക്കുചാൽ പരാമർശത്തെ കൃഷ്ണദാസ് അപലപിച്ചു. വികസനവിരുദ്ധതയും വിഭജനരാഷ്ട്രീയവുമാണ് ഇരുമുന്നണികളുടെയും മുഖമുദ്രയെന്നും ഭാരതത്തെ വിഭജിക്കാന്‍ കോണ്‍ഗ്രസ്സും മുസ്ലിം ലീഗും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും വീണ്ടും ഒരുമിക്കുകയാണെന്നും കൃഷ്ണദാസ് പറഞ്ഞു.
ബിജെപി കര്‍ണ്ണാടക ലീഗല്‍ സെല്‍ അംഗം സഹന കുന്ദര്‍ പ്രസംഗിച്ചു. എം.എല്‍. അശ്വിനി അദ്ധ്യക്ഷത വഹിച്ചു.
വി. രവീന്ദ്രന്‍, സവിത ടീച്ചര്‍, രാമപ്പ മഞ്ചേശ്വര, എ. വേലായുധൻ, പി.ആര്‍. സുനില്‍, മനുലാല്‍ മേലത്ത് പ്രസംഗിച്ചു.







