മലപ്പുറം: തിരൂർ പുഴക്ക് സമീപം ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. നങ്കൂരത്തിൽ കെട്ടി താഴ്ത്തിയ നിലയിൽ ആയിരുന്നു സ്ത്രീയുടെ മൃതദേഹം. വെള്ളിയാഴ്ച ഉച്ചയോടെ മത്സ്യബന്ധനത്തിന് പോകാനിരുന്ന ‘സമർഖന്ദ്’ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികൾ ആണ് ചാക്ക് കണ്ടത്. ചാക്കിനുള്ളിൽ മനുഷ്യശരീരമുണ്ടെന്ന് ഉറപ്പാക്കിയതോടെ മത്സ്യത്തൊഴിലാളികൾ തിരൂർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി പരിശോധിച്ചപ്പോൾ ചാക്കിനുള്ളിൽ മൃതദേഹമാണെന്ന് കണ്ടെത്തി. കഴിഞ്ഞദിവസം കാണാതായ പടിഞ്ഞാറേക്കര ബീച്ച് സ്വദേശിനി ഫൗസിയ (37)യുടേതായിരിക്കാമെന്ന സംശയം പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തുടർ പരിശോധനകൾക്കായി തിരൂർ ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച രാത്രി മുതൽ ഫൗസിയയെ ഭർത്താവ് അണ്ടിപ്പാട്ടിൽ ഹുസൈ(40)നൊപ്പം കാണാതായിരുന്നു. ഹുസൈൻ രാത്രിയിൽ ഫൗസിയയെ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുപോയതായി ബന്ധുക്കൾ പറഞ്ഞിരുന്നു. സംഭവത്തിൽ തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാണാതായ ഭർത്താവ് ഹുസൈനായുള്ള തിരച്ചിൽ പുരോഗമിക്കുന്നു.








