അമരാവതി: ആന്ധ്രപ്രദേശ് തലസ്ഥാനമായ അമരാവതിക്കടുത്ത വിശാഖപട്ടണത്തു ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ആറു വയസ്സുകാരൻ അധ്യാപികയുടെ മർദ്ദനത്തെ തുടർന്ന് കുഴഞ്ഞുവീണു മരിച്ചു. വിശാഖപട്ടണം വൺ ടൗൺ മേഖലയിലെ ലിറ്റിൽ ഗാർഡൻ സ്കൂളിലാണ് നാടിനെ നടത്തിയ സംഭവമുണ്ടായത്. ഹോംവർക്ക് ചെയ്തില്ലെന്ന് ആരോപിച്ചാണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ പ്രണയ് തേജയെ അധ്യാപിക മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് പറയുന്നു. ക്ലാസ് മുറിയിൽ അവശനായി വീണ കുട്ടിയെ വിശാഖപട്ടണത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു.വിവരമറിഞ്ഞ് രക്ഷിതാക്കളും കുട്ടിയുടെ ബന്ധുക്കളും സ്കൂളിലും ആശുപത്രിയിലുംപാഞ്ഞെത്തി. സ്കൂളിൽ കുട്ടികളോടു മനുഷ്യത്വ രഹിതമായ പെരുമാറ്റം രൂക്ഷമാണെന്നും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസും റവന്യൂ ജീവനക്കാരും അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ പൂർണ്ണ ആരോഗ്യവാനായാ ണ് കുട്ടി സ്കൂളിലേക്ക് പോയതെന്ന് പിതാവ് പറഞ്ഞു.എന്നാൽ കുട്ടിക്ക് എന്തോ സംഭവിച്ചുവെന്ന് സ്കൂളിനടുത്ത് ജോലി ചെയ്യുന്ന ഒരാളാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. സ്കൂളിൽ നിന്ന് ഒരു വിവരവും അറിയിച്ചില്ലെന്നും പ്രണയ് തേജയുടെ പിതാവ് പറഞ്ഞു. രക്ഷിതാക്കൾ സ്കൂളിൽ എത്തി സിസിടിവി പരിശോധിച്ചപ്പോഴാണ് അധ്യാപിക കുട്ടിയെ ഭീഷണിപ്പെടുത്തുന്നതും മർദിക്കുന്നതും കണ്ടതെന്നു അവർ പറഞ്ഞു. ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ കുട്ടി മരിച്ചിരുന്നതായി ഡോക്ടർമാർ വെളിപ്പെടുത്തി.








