ബംഗളൂരു: ബംഗളൂരു ചിക്കബണാവരയില്‍ മുപ്പത്തിനാലുകാരനും നാലുവയസ്സുകാരനായ മകനും മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. സംഭവം ക്രൂരമായ ഇരട്ടക്കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ഭാര്യ ഹരിണി (34)യെ പൊലീസ് അറസ്റ്റുചെയ്തു. ഭര്‍ത്താവ് അഭിനന്ദനെയും (34) മകന്‍ യദുവീറിനെയുമാണ് ഹരിണി കാമുകന്‍ വിനയ് യുടെ സഹായത്തോടെ ക്രൂരമായി കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ 7 മണിയോടെയാണ് ഇരട്ടക്കൊലപാതകം പുറത്തറിയുന്നത്. ഹരിണി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വടക്കുപടിഞ്ഞാറന്‍ ബെംഗളൂരുവിലെ വസതിയില്‍ ഭര്‍ത്താവും മകനും കട്ടിലില്‍ അനങ്ങാതെ കിടക്കുന്നതായി അറിയിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തിയപ്പോള്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തി. കാമുകനൊപ്പം ജീവിക്കുന്നതിന് തടസമായ അഭിനന്ദനെ കൊല്ലാന്‍ ഹരിണി വിനയ്‌ക്കൊപ്പം ഗൂഢാലോചന നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദമ്പതികള്‍ തമ്മില്‍ ദാമ്പത്യ തര്‍ക്കങ്ങളും പതിവായി വഴക്കുകളും ഉണ്ടായിരുന്നതായി ഡിസിപി എന്‍ നാഗേഷ് പറഞ്ഞു. മൂന്ന് മാസം മുമ്പ് ഹരിണി ഒരു കത്ത് എഴുതി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. സംഭവ ദിവസം രാത്രി കിടക്കുന്നതിനെച്ചൊല്ലി രാത്രിയില്‍ അഭിനന്ദനും ഹരിണിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെ ഹരിണി തവി ഉപയോഗിച്ച് അഭിനന്ദനെ മര്‍ദ്ദിച്ചു. തുടര്‍ന്ന് ഇരുവരും വെവ്വേറെ മുറികളിലേക്ക് ഉറങ്ങാന്‍ പോയി. പിന്നീട് ഹരിണി കാമുകനായ വിനയിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് അഭിനന്ദനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. എന്തോ ശബ്ദം കേട്ടുവന്ന നാലുവയസുകാരന്‍ മകന്‍ യദുവീറിനെ തെളിവ് നശിപ്പിക്കുന്നതിനായി തലയണ മുഖത്തമര്‍ത്തി ശ്വാസംമുട്ടിച്ചുകൊല്ലുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. കൃത്യത്തിനുശേഷം വീട്ടിലുണ്ടായിരുന്ന രക്തക്കറകള്‍ കഴുകിക്കളഞ്ഞ് തെളിവുനശിപ്പിക്കാന്‍ ശ്രമം നടത്തി. പൊലീസിന്റെ സംശയം ഒഴിവാക്കാനായി പ്രദേശത്തെ സിസിടിവി ക്യാമറകള്‍ മുന്‍കൂട്ടി ഓഫാക്കി വെച്ചിരുന്നു. സംഭവത്തില്‍ സംശയം തോന്നിയ പോലീസ് ഹരിണിയെ ചോദ്യം ചെയ്തു. മൊഴികളില്‍ പൊരുത്തക്കേട് കണ്ടപ്പോള്‍ വിശദമായി ചോദ്യം ചെയ്തതോടെയാണ് ക്രൂരകൃത്യത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ഒളിവില്‍ പോയ കാമുകന്‍ വിനയിക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കണക്കപ്പുരയ്ക്ക് സമീപമുള്ള ഹെരോഹള്ളി കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടക്കുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.








