കാസർകോട്:നിരവധി കേസുകളില്‍ പ്രതിയായ യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടിക്ക് തണലൊരുക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ജൂലായ് ആദ്യം ഗള്‍ഫിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ വിളിച്ചു വരുത്തി ഖാദര്‍ കരിപ്പൊടിയും സംഘവും മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബഹുമാനപ്പെട്ട ഹൈക്കോടി തള്ളുകയും ചെയ്തു. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും മൂന്ന് വാറന്‍റ് കേസുള്ള ഇയാളെ അറസ്റ്റു ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. ഇതിനിടയില്‍ പ്രതി ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ പ്രമോഷന് വേണ്ടി ഒളിവിലിരുന്ന് വീഡിയോ ചെയ്ത് പൊലീസിനെ വെല്ലുവിളിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രാഷ്ട്രീയ വിധേയത്വത്തില്‍ കുറ്റവാളികള്‍ക്ക് തണലൊരുക്കിയാല്‍ വലിയ പ്രത്യാഘാതമുണ്ടാകും. സംഭവത്തില്‍ എത്രയും വേഗം ഖാദര്‍ കരിപ്പൊടിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഏറ്റെടുക്കുമെന്ന് ഡിവൈഎഫ്ഐ മുന്നറിയിപ്പ് നല്‍കി.







