മൂവാറ്റുപുഴ: ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്ന മെഷീനില്‍ കൈ കുടുങ്ങി സ്ഥാപന ഉടമയ്ക്ക് ദാരുണാന്ത്യം. വാഴക്കുളം പള്ളിക്കുന്നേല്‍ റെജിമോളാണ് ചികിത്സയിലിരിക്കെ മരിച്ചത്. 52 വയസായിരുന്നു. ശനിയാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം നടന്നത്. വീടിന് സമീപത്തുള്ള സ്ഥാപനത്തില്‍ യന്ത്രസഹായത്തോടെ മാവ് കുഴയ്ക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. യന്ത്രത്തിൽ നിന്നുള്ള അസാധാരണമായ ശബ്ദവും മണവും പുറത്തു വന്നതിനെ തുടർന്ന് സ്ഥാപനത്തോടു ചേർന്നുള്ള വീട്ടിൽ നിന്നു മകൻ എത്തിയപ്പോഴാണ് റെജിമോളെ യന്ത്രത്തിൽ കൈ കുടുങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന നിലയില്‍ ഉടൻ റെജിയെ തൊട്ടടുത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കൈകള്‍ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നതിനാല്‍ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു മരണം. ഭർത്താവ് ജസ്റ്റിൻ മരിച്ചതിനെ തുടർന്ന് കുട്ടികളെ വളർത്താൻ റെജിമോൾ തുടങ്ങിയ സ്‌ഥാപനമായിരുന്നു വാഴക്കുളം ബ്രില്യൻസ് സ്റ്റഡി സെൻ്ററിനു സമീപത്തെ സ്റ്റാർ ഹാഫ്കുക്ക്ഡ് ചപ്പാത്തിക്കട. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് വാഴക്കുളം സെയ്ൻ്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. പരേതനായ ജെസ്റ്റിനാണ് ഭര്‍ത്താവ്. മക്കൾ: ജാസ്മിൻ (വിദ്യാർത്ഥിനി,ജ്യോതി ദർശന പുല്ലുവഴി), ജെസ്റ്റോ (വിദ്യാർത്ഥി, വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളജ് വാഴക്കുളം).







