പാലക്കാട്: സിപിഎം മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിന്റെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി. 38 കാരനായ ധ്യാൻ മോഹനെ പാലക്കാട്ടെ സ്വകാര്യ ഹോട്ടലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ധ്യാന്‍ മോഹന്‍ പാലക്കാട്ടെ ഹോട്ടലിൽ എത്തിയത്. ഞായറാഴ്ച രാവിലെ ഹോട്ടല്‍ ജീവനക്കാര്‍ ഭക്ഷണവുമായി എത്തിയപ്പോൾ ധ്യാൻ വാതില്‍ തുറന്നിരുന്നില്ല. വൈകിട്ടും കാണാതായതിനെ തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ധ്യാനിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിങ്കളാഴ്ച ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ധ്യാനിൻ്റേത് ആത്മഹത്യയെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. വിദേശത്ത് ഐടി മേഖലയിൽ എഞ്ചിനീയറായിരുന്നു ധ്യാൻ.
കഴിഞ്ഞ മാർച്ച് 11നാണ് സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും ദേശാഭിമാനി മലപ്പുറം യൂണിറ്റ് മുൻ മാനേജരുമായിരുന്ന ഇ എൻ മോഹൻദാസ് മരിച്ചത്. പക്ഷാഘാതത്തെ തുടർന്ന് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മാതാവ് കെ ഗീത (റിട്ട. അധ്യാപിക ). സഹോദരി ഡോ. ദിവ്യ മോഹൻ.








