കണ്ണൂര്‍: സ്ഥലംമാറ്റത്തിനുള്ള ഉത്തരവ് വന്നതിനു പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു.
ചൊക്ലി പഞ്ചായത്തിലെ ദീപലേഖ(51)യാണ് മരിച്ചത്. പഞ്ചായത്ത് യോഗത്തിനെത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചക്ക് ഒരു മണിയോടെ മരിച്ചു. കോഴിക്കോട് വടകര മേപ്പയിൽ സ്വദേശിയായ ഇവർക്ക് കഴിഞ്ഞ ദിവസം സ്ഥലം മാറ്റം നൽകിയിരുന്നു. പിണറായിലേക്കാണ് സ്ഥലം മാറ്റിയത്. നേരത്തെ ചൊക്ലി പഞ്ചായത്തില്‍ നിന്നും ഇവരെ മട്ടന്നൂര്‍ നഗരസഭയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. പിന്നീട് അത് റദ്ദാക്കി ദീപയെ പിണറായി പഞ്ചായത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു.
ഞായറാഴ്ചയാണ് ട്രാന്‍സ്ഫര്‍ ഉത്തരവ് കൈപ്പറ്റിയത്. ഇതിനു പിന്നാലെ അവർ വലിയ മാനസിക സമ്മർദത്തിലായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. തിങ്കളാഴ്ച രാവിലെ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി യോഗത്തിനെത്തിയപ്പോള്‍ സ്ഥലംമാറ്റ ഉത്തരവിനെ കുറിച്ച് സഹപ്രവര്‍ത്തകരോട് സംസാരിച്ചിരുന്നു. അതിനിടെ ദീപ കുഴഞ്ഞുവീഴുകയായിരുന്നു.








