കാസർകോട്: പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറില്ലാത്തതിനെ തുടർന്ന് സ്ഥാപനം അടച്ചിട്ടു എന്ന മാധ്യമ വാർത്തകളിൽ അടിയന്തരമായി ഇടപെട്ട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിച്ച ജില്ലാ കളക്ടർ, പ്രാഥമിക ആരോഗ്യ കേന്ദ്രം പതിവുപോലെ വരും ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കാൻ നിർദ്ദേശം നൽകി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. രേഖയോട് ആവശ്യപ്പെട്ടു. കൂടാതെ, അടിയന്തരമായി പകരം ഡോക്ടറെ നിയമിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. തുടർന്ന് പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒ.പി പ്രവർത്തനം തടസ്സപ്പെടാതിരിക്കാനുള്ള മുൻകരുതൽ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഓഗസ്റ്റ് 10 തിങ്കളാഴ്ച മുതൽ നാഷണൽ ഹെൽത്ത് മിഷൻ വഴി നിയമിതനായ പുതിയ ഡോക്ടറുടെ സേവനം ഇവിടെ ലഭ്യമാകുമെന്നും ഡി.എം.ഒ വ്യക്തമാക്കി. പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടിയത് കരവൽ ഓൺലൈൻ ഇന്ന് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.







