കാസർകോട്:
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വികസന ഫണ്ട് വെട്ടിക്കുറച്ചുവെന്ന് ആക്ഷേപിച്ച് എൽ ഡി എഫ് നടത്തിയ സമരം തെരഞ്ഞെടുപ്പു പരാജയത്തിന്റെ ജാള്യത മറക്കാനും സമരത്തിനായുള്ള വിഷയ ദാരിദ്ര്യം കൊണ്ടുമാണെന്നു മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ പ്രസ്താവിച്ചു.
കഴിഞ്ഞ പത്തു വർഷത്തെ ഇടതു ഭരണത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ദയാവധത്തിന്
വിട്ടുകൊടുത്തവരാണ് ഇടത് പക്ഷമെന്ന
വസ്തുത ജനങ്ങൾ മറക്കാൻ സമയമായിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു.
ഒന്നാം പിണറായി സർക്കാർ കോവിഡിന്റെ പേരും പറഞ്ഞ് അഞ്ചു വർഷത്തിൽ മൊത്തം ബജറ്റിൽ വകയിരുത്തിയ ഏകദേശം അമ്പതിനായിരം കോടി രൂപയിൽ നിന്നും അമ്പത് ശതമാനത്തോളം തുക വെട്ടി കുറച്ചതായുള്ള
സി ഐ ജി റിപ്പോർട്ട് പൊതുജന സമക്ഷം നിലവിലുണ്ട്.
രണ്ടാം പിണറായി സർക്കാർ
2021 – 2022 സാമ്പത്തിക വർഷം ബജറ്റിൽ പറഞ്ഞ 11540 കോടി രൂപയിൽ നിന്നും പകുതി തുക മാത്രമേ അനുവദിച്ചിട്ടുള്ളു .
5000 കോടി രൂപയാണ് വെട്ടി കുറച്ചത്.
തുടർന്നുള്ള സാമ്പത്തിക വർഷവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ബജറ്റിൽ പറഞ്ഞ തുക അനുവദിക്കാതെ അവസാന രണ്ട്ഗഡുക്കൾ വെട്ടി കുറച്ചതായി ഔദ്യോഗിക കണക്കുകളിൽതന്നെ രേഖകളായി കാണാം
2024 – 2025, 2025 – 2026
സാമ്പത്തിക വർഷങ്ങളിൽ കേന്ദ്ര വിഹിതം ലഭിച്ചില്ലെന്നു പറഞ്ഞ് ഒരു മുന്നറിയിപ്പുമില്ലാതെ തദ്ദേശ സ്ഥാപനങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി.
2021 മുതൽ 2025 വരെയുള്ള കാലയളവിലാകെ ബജറ്റിൽ അനുവദിച്ചതിൽ നിന്നും വെട്ടി കുറച്ച തുക തന്നെ ഏകദേശം പതിനൊന്നായിരം കോടി രൂപ വരും എന്നത് യാഥാർഥ്യമായി നമ്മുടെ മുമ്പിൽ ഉള്ളപ്പോഴാണ്
ഇടതുമുന്നണി
രാഷ്ട്രീയ പൊറാട്ടുനാടകം കളിക്കുന്നത്.
ഇടതു ഭരണത്തിന്റെ അവസാന വർഷം ബജറ്റിൽ വകയിരുത്തിയതിന്റെ പകുതി തുക പോലും നൽകിയിട്ടില്ലെന്ന കാര്യം മറച്ചു വെച്ചാണ് ഇപ്പോൾ സമരവുമായി ഇറങ്ങിയിരിക്കുന്നത്
പദ്ധതിയുടെ നടത്തിപ്പിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കരാറുകാർക്ക്
എഗ്രിമെന്റ് ചെയ്ത പ്രകാരം പൂർത്തീകരിച്ച പ്രവർത്തികൾക്കുപോലും തുക അനുവദിക്കാത്തതിനാൽ
കരാറുകാർ നിയമ വഴി സ്വീകരിച്ചു തുടങ്ങിയതോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ
ജപ്തി ഭീഷണിയിലേക്ക്
തള്ളിവിടുകയാണ് കഴിഞ്ഞ ഇടതു സർക്കാർ ചെയ്തതെന്നും അത് മറച്ച് വെച്ച് കൊണ്ടാണ് ഇടത് മുന്നണി സമരത്തിനു വേണ്ടിസമരം നടത്തുന്നതെന്നും അബ്ദുൾ റഹ്മാൻ പരിഹസിച്ചു.







