ലിമ: പെറുവിലുണ്ടായ വിമാനാപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു. പെറുവിലെ പ്രശസ്തമായ നസ്ക ലൈൻസ് കാണാനായി വിനോദസഞ്ചാരികളുമായി പുറപ്പെട്ട പെറുവിയൻ വിമാനക്കമ്പനിയായ എയറോഡിയാനയുടെ ഉടമസ്ഥതയിലുള്ള സെസ്ന ഗ്രാൻഡ് കാരവൻ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 11 വിദേശ വിനോദസഞ്ചാരികളും 2 ജീവനക്കാരുമാണ് മരിച്ചത്. ഏഴു ഇറ്റാലിയൻ സഞ്ചാരികളും ജർമനിയിൽനിന്നുള്ള രണ്ടുപേരും സ്പെയിനിൽനിന്നുള്ള രണ്ട് സഞ്ചാരികളും രണ്ടു പൈലറ്റുകളുമാണ് മരിച്ചത്.
ശനിയാഴ്ചയാണ് നസ്ക നഗരത്തിന് സമീപത്തെ ഒരു വയലിൽ ചെറുവിമാനം തകർന്നു വീഴുകയായിരുന്നു. പിസ്കോ നഗരത്തിൽ നിന്ന് പുറപ്പെട്ട് മിനിറ്റുകൾക്ക് ശേഷം കൺട്രോൾ ടവറുമായുള്ള ബന്ധം നഷ്ടപ്പെട്ട് ഉച്ചയ്ക്ക് 1.20 ന് തകർന്നുവീണുവെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. സംഭവത്തിൽ പെറുവിയൻ സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, വിമാനക്കമ്പനിയായ എയറോഡിയാന ഇതുവരെ അപകടത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.








