കൊച്ചി: രഹസ്യ ഭാഗത്ത് മെൻസ്ട്രൽ കപ്പിനുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലവരുന്ന എംഡി എം എ യുമായി യുവതിയെയും സുഹൃത്തിനെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ആലപ്പുഴ തൃക്കുന്നപ്പുഴ കോട്ടേ മുറി പാണ്ടികശാലയിൽ മുഹമ്മദ് ഷാഫി (29), ആലപ്പുഴയിലെ സരിത (30) എന്നിവരാണ് അറസ്റ്റിൽ ആയത്. ഇവരിൽനിന്ന് 94.032 ഗ്രാം എം ഡി എം എ എക്സൈസ് സംഘം പിടിച്ചെടുത്തു. ബംഗളൂരുവിൽ നിന്ന് എംഡി എം എ എറണാകുളത്തും ആലപ്പുഴയിലും എത്തിച്ച് ലോഡ്ജുകൾ കേന്ദ്രീകരിച്ചാണ് ഇവർ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതെന്ന് എക്സൈസ് സംഘം അറിയിച്ചു. എറണാകുളം സൗത്തിലെ ഒരു ലോഡ്ജിൽ നിന്നാണ് 65.27 ഗ്രാം എംഡി എം എയുമായി മുഹമ്മദ് ഷാഫിയെ എക്സൈസ് പിടികൂടിയത്. ദീർഘകാലമായി എംഡി എം എ വ്യാപാരികളായ ഇവരെ എക്സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. അടുത്തിടെ ബംഗളൂരുവിൽ നിന്ന് മയക്കുമരുന്നുമായി ബസ്സിൽ ആലപ്പുഴയിലേക്ക് വരികയായിരുന്ന ഇവരെ എക്സൈസ് പരിശോധിച്ചിരുന്നു. അന്ന് ഷാഫി തന്റെ കൈയിൽ ഉണ്ടായിരുന്ന എംഡി എം എ എറിഞ്ഞു കളഞ്ഞു.സരിത എം.ഡി.എം.എ മെൻ സ്ട്രൽ കപ്പിനുള്ളിൽ ഒളിപ്പിച്ചു സ്വകാര്യ ഭാഗത്ത് സൂക്ഷിച്ചു. അന്ന് എക്സൈസ് പരിശോധനയിൽ നിന്ന് സരിത രക്ഷപ്പെട്ടു. അതിനുശേഷം ആണ് എംഡി എം എ കടത്തിന് സരിത ഈ മാർഗ്ഗം പതിവായി പിന്തുടർന്നിരുന്നതെന്നു പറയുന്നു. എറണാകുളത്തെ ലോഡ്ജ് മുറിയിൽ എം ഡി എം എ യുമായി മുഹമ്മദ് ഷാഫി എക്സൈസ് പിടിയിലായ സമയത്ത് സരിത ആലപ്പുഴയിൽ എംഡിഎംഎ വിൽപ്പനയിലായിരുന്നു.ഷാഫി പിടിയിലായ വിവരം അറിയാതെ എറണാകുളത്തു തിരിച്ചെത്തിയ സരിതയെ രാത്രി എക്സൈസ് സംഘം പിടികൂടി.ചോദ്യം ചെയ്യലിൽ സരിതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴയിലെ ഒരു വീട്ടിൽ നിന്ന് 28.76 ഗ്രാം എം ഡി എം എ കൂടി എക്സൈസ് പിടിച്ചെടുത്തു. ഇവരിൽനിന്ന് ആകെ 94. 032 ഗ്രാം എംഡിഎം എ യും ഒരു മൊബൈലും 17,700 രൂപയും എക്സൈസ് പിടികൂടിയിട്ടുണ്ട്.








