കാസർകോട്: ഡൽഹിയിൽ നിന്ന് ചെറിയ വിലക്ക് ഇന്നോവ കാറുകൾ വാങ്ങി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ യുവാവിനെ ഗുരുവായൂർ പൊലീസ് കാസർകോട് നിന്നും അറസ്റ്റ് ചെയ്തു. കാസർകോട് പള്ളിക്കര സ്വദേശി മുഹമ്മദ് തൻസീറിനെ(32)യാണ് എസ് എച്ച് ഒ വിപിൻ കെ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. താമരയൂർ സ്വദേശി ഫെലിക്സ് ആൻറണിയാണ് പരാതിക്കാരൻ.
2024ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറഞ്ഞ വിലയിൽ മൂന്ന് ഇന്നോവ കാറുകൾ വാങ്ങി നല്കാമെന്ന് പറഞ്ഞ് 22 ലക്ഷം രൂപ തൻസീർ ഫെലിക്സ് ആൻ്റണിയിൽ നിന്ന് കൈക്കലാക്കുകയായിരുന്നു. മൂന്ന് കാറിനുള്ള തുകയ്ക്ക് പകരം ഒരു കാർ മാത്രം നൽകി. പിന്നീട് യുവാവിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. പിന്നീടാണ് താൻ തട്ടിപ്പിന് ഇരയായെന്നു ആന്റണിക്ക് മനസ്സിലായത്.
സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.







