മംഗളൂരു: കുട്ടികളെ വീട്ടിലേക്കു കൊണ്ടുപോകുന്നതിനിടെ സ്കൂൾ ബസ്സിന് മുകളിൽ മരം വീണ് യുകെജി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ബണ്ടുവാൾ പെർണെ സ്വദേശി ചന്ദ്രശേഖറിന്റെ മകൾ ചിരൺവി (5) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം. കല്ലട്കയിലെ ശ്രീരാമ വിദ്യാ കേന്ദ്രത്തിലെ സ്കൂൾ ബസിന് മുകളിലാണ് വലിയ മരം പൊട്ടി വീണത്. മണിയിൽ നിന്ന് പെർണെയിലേക്ക് പോകുകയായിരുന്ന ബസ്. പെർണയിൽ ബസ് നിർത്തി മുന്നോട്ട് പോകുമ്പോൾ റോഡരികിലെ കൂറ്റൻ മരം കടപുഴകി വാഹനത്തിന് മുകളിൽ വീഴുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചിരൺവി മരണപ്പെട്ടു. രണ്ടും കുട്ടികൾ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. കടപുഴകി വീണ മരം സമീപത്തുള്ള കല്ലെട്ടി ക്ഷേത്രത്തിന് മുകളിലും വീണിരുന്നു. കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. പ്രദേശത്തെ വൈദ്യുതി വിതരണവും വാഹന ഗതാഗതവും തടസ്സപ്പെട്ടു. മരിച്ച കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കാനും പരിക്കേറ്റ കുട്ടികൾക്ക് ഏറ്റവും മികച്ച വൈദ്യചികിത്സ നൽകാനും ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയതായി ഉപമുഖ്യമന്ത്രിയും സംസ്ഥാന റവന്യൂ മന്ത്രിയുമായ ജി പരമേശ്വര അറിയിച്ചു.
ദുരിതാശ്വാസ, സഹായ നടപടികൾ നേരിട്ട് മേൽനോട്ടം വഹിക്കാൻ ജില്ലാ ചുമതലയുള്ള മന്ത്രി യു.ടി. ഖാദറിനോട് നിർദ്ദേശിച്ചതായും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.








